ഒറ്റപ്പാലം: ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് ഇ-ചലാൻ ലഭിച്ചവർക്ക് 50 ശതമാനം ഇളവോടെ പിഴയൊടുക്കാനുള്ള സമയം വ്യാഴാഴ്ച കഴിയും. 2024 ഡിസംബർ 31-നുള്ളിൽ ലഭിച്ച ഇ-ചലാനുകൾക്കാണ് 50 ശതമാനം ഇളവുള്ളത്. പാലക്കാട് ജില്ലയിൽ ഇതുവരെ 5,737 ഇ-ചലാനുകളാണ് മോട്ടോർ വാഹനവകുപ്പും പോലീസും ചേർന്ന് തീർപ്പാക്കിയത്. ഈ വകയിൽ 54.37 ലക്ഷം രൂപ പിഴയായി സർക്കാരിനു ലഭിച്ചു.
മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ നേരിട്ടെത്തി പിഴയൊടുക്കിയവരും അദാലത്തിലൂടെ പിഴയൊടുക്കിയവരും ഉൾപ്പെടെയാണിത്. പാലക്കാട് എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി. ഓഫീസിൽ നടത്തിയ അദാലത്തിൽ ഇതുവരെ 27.61 ലക്ഷം രൂപയാണ് ഈടാക്കിയത്. പട്ടാമ്പിയിൽ പത്തു ലക്ഷം രൂപയും മണ്ണാർക്കാട്ട് 7.50 ലക്ഷം രൂപയും ഒറ്റപ്പാലത്ത് 6.94 ലക്ഷം രൂപയും ആലത്തൂരിൽ 1.27 ലക്ഷം രൂപയും ചിറ്റൂരിൽ 1.21 ലക്ഷം രൂപയും ഈടാക്കിയെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. ഇതിനുപുറമേ, ഓൺലൈനായി പിഴയൊടുക്കിയവരുമുണ്ട്.
പട്ടാമ്പിയിലാണ് കൂടുതൽ ചലാനുകൾ കെട്ടിക്കിടക്കുന്നത്. ഇവിടെ 7,000-ത്തോളം ചലാനുകളിൽ 1,300-ഓളം പേർ ഇളവ് വിനിയോഗിച്ചു. കോടതിയിലേക്കു മാറ്റാത്ത ഇ-ചലാനുകൾ അതത് ഓഫീസുകളിൽ വേഗം പിഴയൊടുക്കാനാകും. എന്നാൽ, സമയപരിധി കഴിഞ്ഞശേഷം കോടതിയിലേക്കു മാറ്റിയ ഇ-ചലാനുകൾക്ക് അതത് ആർ.ടി. ഓഫീസിലെത്തിയാലേ പിഴയൊടുക്കാനാകൂ. 30-നകം പിഴയടയ്ക്കാത്തവരുടെ കേസുകൾ കോടതി നടപടികൾ നേരിടേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.
