Breaking News

ഇടുക്കിയിൽ സ്ഥാനാർത്ഥിയായില്ല; എറണാകുളത്ത് തർക്കം തുടരുന്നു; കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി

Spread the love

കേരള കോൺഗ്രസ് ജോസഫിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയായില്ല. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി എന്നിവരുടെ പേരായിരുന്നു പരിഗണനയിൽ. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് സീറ്റിനായി അവകാശവാദം ഉന്നയിച്ചതാണ് പ്രതിസന്ധിയായത്.

എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കം തുടരുന്നു. വൈപ്പിൻ, പെരുമ്പാവൂർ, കൊച്ചി മണ്ഡലങ്ങളിലാണ് തീരുമാനമാകാത്തത്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്കു പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന മനോജ് മൂത്തേടനും ഉല്ലാസ് തോമസുമാണ് പരിഗണനയിൽ. കൊച്ചിയിൽ ദീപ്തി മേരി വർഗീസിനേയും ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനേയും പരിഗണിക്കുന്നു.

എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെ കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും. അനുനയ ശ്രമങ്ങൾക്കിടെയാണ് കെ.സുധാകരന്റെ വാർത്താസമ്മേളനം.ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകളും പന്തം കൊളുത്തി പ്രകടനവും നടന്നു. കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും.

You cannot copy content of this page