Breaking News

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭാഗികമായി അനുവദിച്ചു; പിപി ദിവ്യയുടെ മറ്റൊരു ഫോണിലെ വിവരങ്ങള്‍ പരിശോധിക്കും

Spread the love

എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഭാഗികമായി അനുവദിച്ചു തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പി പി ദിവ്യയുടെ ഫോണ്‍ രേഖ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിഎമ്മും ടിവി പ്രശാന്തും കണ്ടുമുട്ടിയ സിസിടിവി ദൃശ്യം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ 12 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് തുടരന്വേഷണത്തിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതില്‍ നാല് ആവശ്യങ്ങളാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. പി പി ദിവ്യ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങള്‍ കൂടി പരിശോധിക്കണം, പ്രശാന്തില്‍ നിന്ന് നവീന്‍ ബാബു പണം വാങ്ങിയെന്ന് പറയുന്ന ആ കണ്ടുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം, പ്രശാന്ത് ആദ്യം പരാതി നല്‍കിയ വിജിലന്‍സ് ഉദ്യോഗസ്ഥരേയും കേസില്‍ ഉള്‍പ്പെടുത്തി അവരുടെ മൊഴിയെടുക്കണം, നവീന് പണം നല്‍കാനായി പ്രശാന്ത് എടുത്തുവെന്ന് പറയുന്ന ഗോള്‍ഡ് ലോണിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുക എന്നീ നാല് ആവശ്യങ്ങളാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പിപി ദിവ്യയുടെ പേഴ്‌സണല്‍ ഫോണ്‍ മാത്രമേ പരിശോധിച്ചിരുന്നുള്ളൂവെന്നും അതിലെ സിം ദിവ്യയുടെ ഭര്‍ത്താവിന്റെ പേരിലാണെന്നും ആരോപണമുണ്ടായിരുന്നു. ദിവ്യയുടെ ഒഫീഷ്യല്‍ ഫോണ്‍ പരിശോധിക്കാനുള്ള സുപ്രധാന നിര്‍ദേശമാണ് കോടതിയില്‍ നിന്നും ഇപ്പോള്‍ വന്നിരിക്കുന്നത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. ഇത് ഒരു പൊതുപരിപാടിക്കിടെ ദിവ്യ സൂചിപ്പിക്കുകയും പിന്നാലെ നവീന്‍ ബാബു ജീവനൊടുക്കുകയുമായിരുന്നു. ദിവ്യയുടെ ആരോപണത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നായിരുന്നു ഉയര്‍ന്ന ആരോപണം.

You cannot copy content of this page