Breaking News

‘തന്നെ ക്ഷണിച്ച കാര്യം അറിയുന്നത് ഇന്നലെ; നിശ്ചയിച്ച പരിപാടികൾ മാറ്റിനിർത്തി പോകേണ്ടതില്ലെന്ന് തീരുമാനിച്ചു’, മന്ത്രി എം ബി രാജേഷ്

Spread the love

ദേശീയപാത ഉദ്ഘാടന പരിപാടി വിവാദത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഇന്നലെയാണ് പരിപാടിയിലേക്ക് തന്നെ കൂടി ക്ഷണിച്ചിട്ടുണ്ടെന്ന് അറിയുന്നത്. നിശ്ചയിച്ച പരിപാടികൾ മാറ്റിവെച്ചുകൊണ്ട് ഉദ്ഘാടനത്തിന് പോകേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ തവണത്തെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് പങ്കെടുത്ത പരിപാടിയിൽ പോയപ്പോൾ എസ്പിജി തന്ന പാസിന് പുറമേ ആധാർ കാർഡ് ചോദിച്ചു. സ്പെഷ്യൽ പാസുമായി പോയപ്പോൾ ആധാർ കാർഡ് കാണിക്കണമെന്ന് അറിയിക്കുകയായിരുന്നു. അന്ന് പരിപാടി ബഹിഷ്കരിച്ച് തിരിച്ചുപോകാൻ ഒരുങ്ങിയപ്പോഴാണ് എസ്പിജി തിരികെ വന്ന് വിളിച്ചത്. വിവാദമാക്കാൻ അന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ തുറന്നു പറയേണ്ടതുണ്ടെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.

ബിജെപിയുടേത് ഇടുങ്ങിയ രാഷ്ട്രീയമാണ്. ദേശീയപാതയിൽ മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത വ്യവസ്ഥ വെച്ചവരാണ് കേന്ദ്രസർക്കാർ. ദേശീയപാത വേണമെങ്കിൽ ഭൂമി വിലയുടെ നാലിൽ ഒന്ന് സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് കേന്ദ്രം പറഞ്ഞത്. അങ്ങിനെ 5580 കോടി രൂപ കേരളം എണ്ണിക്കൊടുത്തത് കൊണ്ടാണ് ദേശീയപാത ഉണ്ടായത്. ഇന്ത്യയിൽ ഒരു സംസ്ഥനത്തിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. കേരളത്തിന്റെ കാര്യം വരുമ്പോഴൊക്കെ നിങ്ങൾ പണം തരണം എന്നു പറയുന്നു. ഈ വിവേചനം എല്ലാ കാര്യങ്ങളിലും ഉണ്ട്, ഇത് ബിജെപിയുടെ രാഷ്ട്രീയ സംസ്കാരമാണ് മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ കാട്ടിയത് അങ്ങേയറ്റത്തെ മര്യാദകേടാണ് വകുപ്പു മന്ത്രിയെ കൂടി വിളിക്കുക എന്നതാണ് നടപടിക്രമം. മന്ത്രി മുഹമ്മദ് റിയാസിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് കേരളത്തോടുള്ള വെല്ലുവിളിയാണ്. മതനിരപേക്ഷ കേരളത്തെ അപമാനിച്ചു ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You cannot copy content of this page