മദ്യനയ അഴിമതി കേസിൽ സിബിഐക്ക് എതിരായ പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. വിചാരണക്കോടതിയുടെ പരാമർശങ്ങൾക്കാണ് സ്റ്റേ. സിബിഐ ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടികളും ഡൽഹി ഹൈക്കോടതി തടഞ്ഞു. ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിലാണ് ഡൽഹി ഹൈക്കോടതിയുടെ നടപടി.
ഹർജി വീണ്ടും ഈ മാസം 16ന് വീണ്ടും പരിഗണിക്കും. ഇഡി കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കാനും നിർദേശം നൽകി. ദേശീയ തലസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണിത് എന്ന് സിബിഐ കോടതിയിൽ പറഞ്ഞു. ചില വ്യാപാരികൾക്ക് സൗകര്യമൊരുക്കുന്നതിനായി കൃത്രിമ നയം സൃഷ്ടിച്ചു എന്ന് സിബിഐ. കേജ്‌രിവാളിനും സിസോദിയയ്ക്കും എതിരെ മതിയായ തെളിവുകളുണ്ട്. സിബിഐയുടെ കേസിനെ പിന്തുണയ്ക്കുന്ന സാക്ഷികളുമുണ്ട് എന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു.
വിചാരണ കൂടാതെയാണ് പ്രതികളെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയതെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകള്‍ വിചാരണക്കോടതി കണക്കിലെടുത്തില്ലെന്നും ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടി. മാപ്പുസാക്ഷിയുടെ മൊഴിയെ വിചാരണക്കോടതി പൂര്‍ണമായി അവഗണിച്ചുവെന്നും ശക്തമായ തെളിവുകളും സാക്ഷിമൊഴികളും നിലവിലുണ്ടായിട്ടും വിചാരണക്കോടതി പരിഗണിച്ചില്ല എന്നും സിബിഐ പറഞ്ഞു.
