Breaking News

ഒരു ജനതയുടെ പ്രതീക്ഷകളുടെ പാലം; പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

Spread the love

ഒരു ദ്വീപിന്റെ സ്വപ്നസാക്ഷാത്കാരമായ ആലപ്പുഴയിലെ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമെന്ന റെക്കോര്‍ഡാണ് കിഫ്ബി ഫണ്ടില്‍ നിന്ന് നൂറ് കോടി രൂപമുടക്കി നിര്‍മ്മിച്ച പാലത്തിന് ലഭിച്ചിരിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്നവരുണ്ടായിരുന്നുവെന്നും എതിര്‍ക്കുന്നവരുടെ കൂടെ നില്‍ക്കാനല്ല സര്‍ക്കാരെന്നും പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതെല്ലാം ഏത് സര്‍ക്കാരായാലും ചെയ്യുമെന്ന് പറയുന്നവര്‍ മറ്റേത് സര്‍ക്കാരാണ് ഇതെല്ലാം ചെയ്തിട്ടുള്ളതെന്ന് ചിന്തിച്ച് നോക്കണമെന്നും പറഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് പലരും വിധിയെഴുതിയ പദ്ധതി യാഥാര്‍ഥ്യമായത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടും ജനങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചതുകൊണ്ടുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നാലുഭാഗവും കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപിലുള്ളത് 15,000-ത്തോളം വരുന്ന ജനത. ഇവര്‍ക്ക് കരയുമായി ബന്ധപ്പെടാന്‍ വള്ളവും ബോട്ടുമായിരുന്നു ഏക ആശ്രയം. മഴവില്ലു പോലൊരു പാലം കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാകുമ്പോള്‍ ഈ ജനതയും സന്തോഷത്തിലാണ്.

1157 മീറ്റര്‍ നീളം , വീതി 11 മീറ്റര്‍ 1.5 മീറ്റര്‍ വീതിയില്‍ നടപ്പാത, 34 തൂണുകള്‍, ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലുള്ള മധ്യഭാഗം. 100 കോടി മുടക്കിയാണ് പാലം പൂര്‍ത്തിയാക്കിയത്. ദ്വീപിന്റെ ടൂറിസം സാധ്യതകള്‍ക്കും കാര്‍ഷിക വിഭവങ്ങളുടെ വിപണനത്തിനും പാലം വലിയ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഉദ്ഘാടന ദിവസം തന്നെ ദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി ഒരു കെഎസ്ആര്‍ടിസി ബസും സര്‍വീസ് നടത്തി. പാലം കടന്ന് കേരളം പെരുമ്പളം ദ്വീപിലേക്കെത്തുമെന്നാണ് ദ്വീപ് നിവാസികളുടെ പ്രതീക്ഷ.

You cannot copy content of this page