കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കുഴിമന്തി നല്‍കുന്ന ചലഞ്ചാണ് കെഎസ്‌യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. വീണാ ജോര്‍ജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണമാണ് യൂത്ത് കോൺഗ്രസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതാണ് പ്രഖ്യാപനം.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ഇതിനകം ആർപിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകൾ എല്ലാം പരിശോധിച്ച ശേഷമാണ് ആർപിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് ആർപിഎഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ഇല്ല എന്ന് വ്യക്തമായത്.
എന്നാൽ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്ഐആറിൽ ഉള്ളത്. . ‘കൊല്ലെടാ’ എന്ന് അക്രോശിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഐഎമ്മും ഇടത് വിദ്യാർത്ഥി സംഘടനകളും വ്യപകമായ പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിച്ചത്. കണ്ണൂരിൽ ഡിസിസി ഓഫീസിനു നേരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ഓഫീസിലേക്ക് പ്രതിഷേധക്കാർ കല്ലെറിഞ്ഞുവെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ വ്യാപകമായി രാഷ്ട്രീയസംഘർഷമുണ്ടായി.
