Breaking News

എസ്‌ഐആർ മാപ്പിംഗ് നടത്താനാകാത്ത 19 ലക്ഷം പേരുടെ പട്ടിക പൊതുരേഖയായി പ്രസിദ്ധീകരിക്കണം; ആവശ്യവുമായി രാഷ്ട്രീയപാർട്ടികൾ

Spread the love

കേരളത്തിൽ എസ്‌ഐആർ മാപ്പിംഗ് നടത്താനാകാത്ത 19 ലക്ഷം പേരുടെ പട്ടിക പൊതുരേഖയായി പ്രസിദ്ധീകരിക്കണമെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾ എസ്‌ഐആർ യോഗത്തിൽ ആവശ്യപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുള്ളവരെയും, പ്രവാസികളെയും ഹിയറിംഗിൽ നിന്ന് ഒഴിവാക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകണം എന്ന് സിപിഐഎമ്മും, കോൺഗ്രസും മുസ്ലീം ലീഗും ആവശ്യപ്പെട്ടു. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് രേഖകൾ നൽകാൻ വേണ്ട സമയം നൽകിയില്ലെങ്കിൽ പ്രതിഷേധമുയർത്തുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി.ഈ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ വലിയ വിഭാഗം ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് സിപിഐഎമ്മിന് വേണ്ടി യോഗത്തിൽ പങ്കെടുത്ത ഡികെ മുരളി പറഞ്ഞു. നോൺ മാപ്പിങ്ങ് വിഭാഗത്തിലുള്ള ആളുകളെ കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികളെ കൂടി വിശ്വാസത്തിൽ എടുക്കണമെന്നും സിപിഐഎം പ്രതിനിധി പറഞ്ഞു. ഇത്രയധികം പേരെ വിളിച്ചുവരുത്തി ഹിയറിങ്ങ് നടത്താനുള്ള സമയം മുന്നിലില്ല. നോൺ മാപ്പിങ്ങ് വിഭാഗത്തിലുള്ള ആളുകളെ കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികളെ കൂടി വിശ്വാസത്തിൽ എടുക്കണം.പല ബിഎൽഒമാരുടെ കൈയിലും പട്ടികയില്ല. ശാസ്ത്രീയമായല്ല ബൂത്തുകൾ പുനഃക്രമീകരിച്ചത്. ഇത്തരം അപാകതൾ എല്ലാം പരിഹരിക്കാൻ ഇനി ഒരു മാസമേ ബാക്കിയുള്ളൂ. മണ്ഡാലാടിസ്ഥാനത്തിൽ ഇആർഒമാർക്ക് കൂടുതൽ അധികാരം നൽകണം. രേഖകൾ ഹാജരാക്കുന്ന മുഴുവൻ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം താഴേക്ക് നൽകണം. ജനാധിപത്യം അട്ടിമറിക്കാൻ വഴിമരുന്നിടുന്ന സ്ഥിതിവിശേഷത്തിന് മാറ്റം ഉണ്ടാകണം – അദ്ദേഹം വ്യക്തമാക്കി.

ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രമേ ഹിയറിംഗിന് വിളിപ്പിക്കാവൂ എന്ന് കോൺഗ്രസ് പ്രതിനിധി ആവശ്യപ്പെട്ടു. എസ്‌ഐആർ നടപടിക്രമങ്ങളിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും പ്രായമായവർ, ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, പ്രവാസികൾ എന്നിവരെ ഹിയറിങ്ങിൽ നിന്ന് ഒഴിവാക്കണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്ക് പുറത്ത് ജനിക്കുന്നവർക്ക് ഇപ്പോഴും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വെബ്‌സൈറ്റിയിൽ സൗകര്യം ഒരുക്കിയിട്ടില്ലെന്നും ഇതിൽ ദുരുദ്ദേശം ഉണ്ടെന്നും മുസ്ലീം ലീഗ് ആരോപിച്ചു. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചിട്ടും നടപടിയില്ല. 22ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ കഴിയില്ല. വെബ്‌സൈറ്റിലെ സാങ്കേതിക തടസം നീക്കിയെങ്കിൽ രാഷ്ട്രീയമായി നേരിടും. രോഗാവസ്ഥയിലുള്ളവരെ നേരിട്ടുള്ള ഹിയറിങ്ങിൽ നിന്ന് ഒഴിവാക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കണം. അതിൽ പ്രവാസികളേയും ഉൾപ്പെടുത്തണം.

ഹിയറിംഗ് നടപടികൾ കുറ്റമറ്റതാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോമുകൾ ബിഎൽഒമാർ സ്വീകരിക്കുന്നില്ലെന്ന പരാതി പരിഹരിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു. ഹിയറിങിന് വരാത്തവരുടെ കാര്യത്തിൽ ഇആർഒമാർ തീരുമാനം എടുക്കും. ഒൻപതാം തീയതി പ്രവാസികളുടെ യോഗം വിളിക്കുമെന്നും അർഹരായ ഒരാളെയും പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്നും സിഇഒ വ്യക്തമാക്കി.

You cannot copy content of this page