Breaking News

കൊച്ചിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷഡ്യുട്ടിക്ക് മദ്യപിച്ച് എത്തി, അസിസ്റ്റന്റ് കമാൻഡന്റിനെതിരെ നടപടിക്ക് ശിപാർശ

Spread the love

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷഡ്യുട്ടിക്ക് മദ്യപിച്ച് എത്തി. അസിസ്റ്റന്റ് കമാൻഡന്റ് സുരേഷിനെതിരെ നടപടിക്ക് ശിപാർശ. ഇന്നലെ വിമാനത്തവളത്തിലെ ഡ്യുട്ടിക്കാണ് മദ്യപിച്ച് എത്തിയത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇയാളെ തിരിച്ചയച്ചു.

നേരത്തെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല ഉള്ള ഉദ്യോഗസ്ഥനും നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് എത്തിയിരുന്നു. പാലക്കാട് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടി സ്വീകരിച്ചില്ല. ഇതിനിടെയാണ് വീണ്ടും പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തിയത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രിയോടെയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഇന്നു രാവിലെ എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം ചില സ്വകാര്യ സംഘടനകളുടെ പരിപാടികളിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും.

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഇന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണി മുതൽ നിയന്ത്രണമുണ്ടാകും. എന്‍എച്ച് 544 മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, ബാനര്‍ജി റോഡ്, ഹൈക്കോടതി ജങ്‌ഷന്‍, ഗോശ്രീ പാലം, ബോള്‍ഗാട്ടി ജങ്‌ഷന്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം. ഉച്ചയ്ക്ക് രണ്ടു വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അമിത് ഷായുടെ സന്ദർശനത്തിൻറെ ഭാഗമായി കൊച്ചിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളടക്കം ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ചര്‍ച്ചയാകുമെന്നാണ് വിവരം. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, ശോഭാസുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, പി.കെ കൃഷ്ണദാസ്, എം.ടി രമേശ് തുടങ്ങി സംസ്ഥാന ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

You cannot copy content of this page