Breaking News

‘ക്രൂരത ചെയ്തവർ രക്ഷപ്പെട്ടുകൂടാ അത് പുരുഷനായാലും സ്ത്രീയായാലും’; ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി കൊടുത്തിരുന്നുവെന്ന് ടൊവിനോ

Spread the love

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി കൊടുത്തിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ഇത്തരമൊരു ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കണമെന്നും അവർ രക്ഷപെട്ടുകൂടാ. ശിക്ഷിക്കപ്പെടുക മാത്രമല്ല, ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് ടോവിനോ തുറന്നുപറഞ്ഞു.

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും പ്രേക്ഷകർ സിനിമാ മേഖലയെ മുഴുവനായും തിന്മകളുടെ കേന്ദ്രമായി കാണില്ലെന്ന് പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു.

ജോലിസ്ഥത്ത് സ്ത്രീകൾക്ക് പേടിയില്ലാതെ ജോലിചെയ്യാനും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുവാനും എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന ഇന്ത്യൻ എക്സ്പ്രസ്സിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടോവിനോ. താൻ കമ്മിറ്റിയോട് സംസാരിച്ചിട്ടുണ്ട്. മലയാള സിനിമാ മേഖലയെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണിത്. അതുകൊണ്ടാണ് മലയാള സിനിമ ലോകത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി മാത്രം നമ്മൾ ചർച്ച ചെയ്യുന്നതെന്ന് ടൊവിനോ പറഞ്ഞു.ഇത്തരമൊരു കമ്മിറ്റി സിനിമയല്ലാതെ മറ്റേതെങ്കിലും മേഖലയെ അടിസ്ഥാനമാക്കി പഠനം നടത്തുകയാണെങ്കിൽ, ഇതുപോലുള്ള സംഭവങ്ങൾ ലോകത്ത് എല്ലായിടത്തും നടക്കുന്നതാണെന്ന് മനസിലാക്കാൻ സാധിക്കും. പക്ഷേ ജനങ്ങൾ ഇത് മലയാള സിനിമാ മേഖലയിൽ മാത്രം നടക്കുന്നതാണെന്ന് പറയുകയാണെങ്കിൽ അത് വളരെ വിഷമമുണ്ടാക്കുന്നതാണ്. കാരണം താനും മലയാള സിനിമയുടെ ഒരു ഭാഗമാണ് എന്നും താരം പ്രതികരിച്ചു.

“പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ഇത്തരമൊരു ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കണം. അവർ രക്ഷപെട്ടുകൂടാ. അതാണ് ചെയ്യേണ്ട അടിസ്ഥാന കാര്യം. ശിക്ഷിക്കപ്പെടുക മാത്രമല്ല, ഇത് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ജോലിസ്ഥലം സ്ത്രീകൾക്ക് സുരക്ഷിതമാക്കാൻ അത്തരമൊരു അവബോധവും അറിവും ഉണ്ടായിരിക്കണം” . ടോവിനോ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് സമർപ്പിച്ച് നാലര വർഷത്തിന് ശേഷം ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കേരള സർക്കാർ പുറത്തുവിട്ടത്. വ്യക്തിപരമായ പരാമർശങ്ങളൊഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ടാണ് ഏതാനും ദിവസങ്ങൾക്കുമുൻപ് പുറത്തുവന്നത്.

You cannot copy content of this page