കൊച്ചി:മോഡലിംഗിന്റെ മറവില്‍ സ്‌ത്രീകളെ വിദേശത്തേക്ക് കടത്തി പെണ്‍വാണിഭം നടത്തിയ കേസില്‍ പരാതിക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
വിദേശത്ത് കൊണ്ടുപോയ ശേഷം ക്രൂരമായ പീഡനം നേരിടേണ്ടിവന്നുവെന്നാണ് ഒരു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. ബോധരഹിതയാക്കിയ ശേഷം പലരും ലൈംഗികമായി പീഡിപ്പിച്ചുവെന്നും നഗ്നദൃശ്യങ്ങള്‍ വീട്ടുകാർക്ക് അയച്ചുകൊടുത്തുവെന്നും പരാതിക്കാരി വെളിപ്പെടുത്തി.
‘പണം വാങ്ങിയാണ് ദുബായില്‍ കൊണ്ടുപോയത്. ഡ്രിങ്ക്‌സില്‍ ഒരു വെള്ളപ്പൊടി കലർത്തിനല്‍കി. ബലമായി കുടിപ്പിച്ചു. ബോധം പോകുന്ന രീതിയിലാക്കിയ ശേഷം ശാരീരികമായി ഒരുപാട് ഉപദ്രവിച്ചു. പച്ചവെള്ളത്തില്‍ വരെ ആ പൊടി കലർത്തിത്തന്നു. എന്റെ വീട്ടിലേക്ക് വിളിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞു. ഞാൻ ഇവിടെ അനാശാസ്യത്തിലേർപ്പെടുകയാണെന്നും ഓരോ ആണുങ്ങള്‍ വന്നുപോവുകയാണെന്നും പറഞ്ഞു. എന്നെ വീട്ടില്‍ നിന്ന് ഒഴിവാക്കണമെന്നും വീട്ടുകാരോട് അവർ പറഞ്ഞു.
നഗ്നദൃശ്യങ്ങള്‍ പകർത്തി വീട്ടുകാർക്ക് അയച്ചുകൊടുത്തു. നാട്ടില്‍ നിന്ന് ദുബായിലെത്തിച്ച ശേഷം ഒരു ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. അവിടെ വേറെ എട്ട് യുവതികളെ കൂടി കണ്ടിരുന്നു. എന്റെ കുഞ്ഞിനെ വരെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഒടുവില്‍ ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് നാട്ടിലെത്തിയത് ‘ – പരാതിക്കാരി പറഞ്ഞു.
മോഡലിംഗിന്റെ മറവില്‍ കൊച്ചി കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്തിലും ലൈംഗികപീഡനത്തിലും നിരവധി യുവതികള്‍ ഇരയായെന്നാണ് സൂചന. മോഡലിംഗിന് പുറമെ, വിദേശത്ത് ഉയർന്ന ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ദുബായില്‍ എത്തിച്ചശേഷം ഹോട്ടലുകളില്‍ കൊണ്ടുപോയി ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ബോധംകെടുത്തി പുരുഷൻമാർക്ക് കാഴ്ച വയ്‌ക്കും. നഗ്നദൃശ്യങ്ങള്‍ പകർത്തും. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയാണ് രീതി.
നിലവില്‍ മൂന്ന് സ്‌ത്രീകളാണ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ അഞ്ചുപേരെ പ്രതിചേർത്തിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ മൂന്ന് പ്രതികളെ പിടികൂടി. ഒന്നാം പ്രതിയായ സിന്ധു വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബയ് വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. രണ്ടാം പ്രതി അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണ്. കേസില്‍ ഇനിയും പരാതികള്‍ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിനായി ഡിസിപി അശ്വതിയുടെ നേതൃത്വത്തില്‍ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്
