വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

Spread the love

കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപം മണ്ണിടിച്ചിലില്‍ കാണാതായ അ‌ഞ്ചുപേർക്കായുള്ള തെരച്ചില്‍ ഊർജിതമാക്കി

സ്ഥലത്ത് കെഡാവർ നാ‌യ്‌ക്കളെ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. രക്ഷാദൗത്യം സുഗമമാക്കുന്നതിനായി ദുരന്തബാധിത പ്രദേശത്തെ പ്രധാനമായും നാല് സെക്ടറുകളായി തിരിച്ചിട്ടുണ്ട്.

എൻഡിആർഎഫ്, ആർആർഎഫ്, ഫയർഫോഴ്സ്, ലോക്കല്‍ പൊലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. ഓരോ സോണിലും പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ കനത്തമഴയും മഴവെള്ളപ്പാച്ചിലും കോടമഞ്ഞും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശൻ ഉടൻ ദുരന്ത മേഖലയിലെത്തുമെന്നാണ് വിവരം.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ ഇതുവരെ മൂന്നുപേരാണ് മരിച്ചത്. ജാർഖണ്ഡ് സ്വദേശി ആൻമോള്‍ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ്‌ സ്വദേശി ചന്ദ്രഭാൻ പാല്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയശേഷം ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ സർക്കാർ നാട്ടിലെത്തിക്കും.
ദുരന്തത്തില്‍ പരിക്കേറ്റ ഒൻപതുപേർ ചികിത്സയിലാണ്. ഹിര കുമാർ (32), ദിലീപ് കുമാർ (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. കള്ളാടി തുരങ്കപ്പാതയുടെ സമീപത്തെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗവും സമീപത്തെ വലിയ മണ്‍കൂനയും കുത്തിയൊലിച്ചാണ് പ്രദേശത്തെ തുടച്ചുനീക്കിയത്. സമീപത്തെ മീനാക്ഷി പാലവും പുഴയും കടന്ന് കല്ലും മണ്ണും പരന്നൊഴുകി. മലവെള്ളം കണ്ട് പാലം വഴി ഓടിയ ചിലർ രക്ഷപ്പെട്ടു.

You cannot copy content of this page