തമിഴ്നാട്ടിലെ സഖ്യത്തിൽ പ്രശ്നങ്ങളില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ഫാസിസത്തിനെതിരെ പോരാടാൻ ഇന്ത്യ സഖ്യം ഒറ്റക്കെട്ടാണ്. കോൺഗ്രസിൻ്റെ തീരുമാനം ഹൈക്കമാൻഡ് എടുക്കും.തമിഴ്നാട്ടിലെ ചില കോൺഗ്രസ് നേതാക്കളുടെത് വ്യക്തിപരമായ അഭിപ്രായം. അത് പാർട്ടിയുടേതല്ല. സീറ്റ് വിഭജന ചർച്ചകൾക്കായി ഡിഎംകെ സമിതി രൂപീകരിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
നവകേരള സർവേയിലെ ഹൈക്കോടതി വിമർശനം, സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരം. പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്നതിൻ്റെ തെളിവ്. ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ മറ്റു പദവികളിലേക്ക് പരിഗണിക്കില്ലെന്ന് കെ സി വേണുഗോപാൽ ഇന്നലെ മുന്നറിയിപ്പ് നൽകി. അർഹതയുണ്ടായിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവരെ പരിഗണിക്കും.
ആരു സ്ഥാനാർഥി ആയാലും പാർട്ടി ജയിപ്പിക്കാൻ ഇറങ്ങണം. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റുണ്ടാകില്ലെന്നും പാർട്ടി നടപടിയുണ്ടാകുമെന്നും പ്രചാരണ സമിതി യോഗത്തിൽ കെ സി വേണുഗോപാൽ വ്യക്തമാക്കി.
