വിജയ് ചിത്രം ജനനായകന്റെ റിലീസ് ഇനിയും വൈകും. യു എ സർട്ടിഫിക്കറ്റ് നൽകാനുള്ള വിധിക്കെതിരെ അപ്പീൽ നൽകാൻ സെൻസർ ബോർഡ്. അപ്പീൽ നൽകാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകി. അപ്പീൽ നൽകുന്നതോടെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറും. ഇതിൽ വാദം കേൾക്കേണ്ടിവരും. പ്രദർശനനുമതി നൽകിയ ഉടൻ തന്നെ സെൻസർ ബോർഡ് അപ്പീൽ നൽകുകയായിരുന്നു.
ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് വേഗത്തിൽ സെൻസർ ബോർഡിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത്തരം കേസുകൾ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ജസ്റ്റിസ് പി ടി ആശ നിരീക്ഷിച്ചുകൊണ്ടായിരുന്നു പ്രദർശനനുമതി നൽകിയത്. അപ്പീലുമായി മുന്നോട്ടുപോകുമ്പോഴും സിംഗിൾ ബെഞ്ചിൽ ഉയർത്തിയ വാദങ്ങൾ തന്നെയാകും ഉന്നയിക്കുക. സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് കെ വി എൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന സീനുകൾ ഉണ്ടെന്നും സൈന്യത്തിൻ്റെ ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഇതിനാലാണ് സെൻസറിങ് റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടതെന്നും സെൻസർ ബോർഡ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളും തിയേറ്റർ ഉടമകളും ആരാധകർക്ക് തുക തിരിച്ചുനൽകാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞിരുന്നു.
