Breaking News

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി, ദേവസ്വം ബോർഡ് പ്രസിഡന്‍റിന് വിമര്‍ശനം

Spread the love

അലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്നും സുരേഷ് ഗോപി ചോദിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആ​ഗോള അയ്യപ്പ സം​ഗമത്തിലേക്ക് സുരേഷ് ഗോപിയെ കഴിഞ്ഞദിവസം നേരിട്ട് ക്ഷണിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയായിരുന്നു ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ അയ്യപ്പ സം​ഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയാണെന്നാണ് സംഘപരിവാര്‍ നിലപാട്. അതിനാൽതന്നെ സുരേഷ് ഗോപി പങ്കെടുക്കരുതെന്ന നിലപാടിലാണ് ബിജെപി നേതൃത്വവും.

അതേസമയം രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിന്റേതായ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. എഡിഎം ഡോ അരുൺ എസ് നായർക്കാണ് ഏകോപന ചുമതല. എഡിജിപി എസ് ശ്രീജിത്തിനാണ് സംഗമത്തിന്റെ സുരക്ഷാ ചുമതല.

പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

You cannot copy content of this page