Breaking News

‘മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം, സഹോദരന് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം’; വി ശിവൻകുട്ടി

Spread the love

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യവിദ്യഭ്യാസം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്. നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് സ്കൂൾ മാനേജ്മെന്റിനും നോട്ടീസ് നൽകും.

അതേസമയം സംഭവത്തിൽ പ്രധാനാധ്യാപിക എസ് സുജക്ക് സസ്പെൻഷൻ. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി. സ്കൂൾ തുറക്കൽ മാർഗരേഖ നടപ്പാക്കുന്നതിൽ സ്കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അധ്യാപകരുടെ മനോഭാവം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

തേവലക്കര ബോയിസ് സ്കൂളിൽ അപകടാവസ്ഥയിൽ സൈക്കിൾ ഷെഡിന് മുകളിലായി വൈദ്യുതി കമ്പികൾ താഴ്ന്നു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്കൂൾ അധികൃതർ പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിച്ചില്ല. അനധികൃത നിർമ്മാണമായിട്ടും തടയാനോ റിപ്പോർട്ട് ചെയ്യാനോ പ്രധാനാധ്യാപികയും ശ്രമിച്ചില്ല. സ്കൂളിൽ പരിശോധനയ്ക്ക് പോയ ഉപ വിദ്യാഭ്യാസ ഡയറക്ടർ വീഴ്ച വരുത്തി. ഇവയാണ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ.

ഇതിനിടെ തേവലക്കര ബോയ്സ് സ്കൂളിൽ ബാലാവകാശ കമ്മീഷൻ കെ വി മനോജ് കുമാർ സന്ദർശനം നടത്തി. സംഭവത്തിൽ ആർക്കൊക്കെ വീഴ്ച പറ്റിയെന്ന് സർക്കാരിനെ അറിയിക്കുമെന്ന് കെ വി മനോജ് കുമാർ പറഞ്ഞു.

You cannot copy content of this page