കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനക്കേസിൽ തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് ഏക പ്രതിയെന്ന് പോലീസ് കുറ്റപത്രം. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നും കുറ്റപത്രത്തിൽ
പറയുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 ഒക്ടോബർ 29നാണ് സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന് മണിക്കൂറുകൾക്കകം താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. സ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഡൊമനിക് മാർട്ടിനെതിരെ യു.എ.പി.എ ചുമത്തിയാണ് കേസെടുത്തിരുന്നത്.