സംസ്ഥാനത്ത് വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു

Spread the love

സംസ്ഥാനത്ത് കൊടും ചൂടിന് ശമനമാകുന്നു. ആഴ്ചകളായി വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വേനല്‍ മഴ സജീവമായതും ആന്ധ്രായ്ക്കും കര്‍ണാടയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം കുറയുന്നതുമാണ് ചൂട് കുറയാന്‍ കാരണമെന്നാണ് നിഗമനം.സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.

അതേസമയം ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം രൂക്ഷമാകുകയാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കഠിനമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കനത്ത ചൂടിന് ആശ്വസമായി ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ പുലര്‍ച്ചെ നേരിയ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പകല്‍ പതിനൊന്ന് മണിമുതല്‍ വൈകിട്ട് നാലുമണിവരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബാന്ധയിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഉഷ്ണ തരംഗത്തിനൊപ്പം പൊടിക്കാറ്റും ശക്തമാകുന്നുണ്ട്.

You cannot copy content of this page