സ്വകാര്യ സ്കൂളുകളിൽ എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.
സർക്കാർ നിശ്ചയിച്ചിട്ടുള്ള പാഠപുസ്തകങ്ങൾക്ക് പകരം സ്വകാര്യ സ്കൂളുകൾ സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നു എന്ന ആരോപണത്തെത്തുടർന്ന്, ഇക്കാര്യത്തിൽ പരിശോധനയോ സർവേയോ ഓഡിറ്റോ നടത്തിയിട്ടുണ്ടോ എന്ന് വിശദീകരിക്കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബെഞ്ച് കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.
എൻ.സി.ഇ.ആർ.ടി അല്ലെങ്കിൽ എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾക്ക് പകരം സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ ഉപയോഗിക്കുന്നത് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന് കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നു.
“എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾക്ക് വളരെ കുറഞ്ഞ വിലയേ ഉള്ളൂ, എന്നാൽ സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം എല്ലാവർക്കും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും തുല്യവും ഉൾക്കൊള്ളുന്നതും താങ്ങാനാവുന്നതും ആക്കുക എന്ന ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണിത്- പരാതിയിൽ വ്യക്തമാക്കുന്നു.
ക്ലാസുകൾക്കനുസരിച്ച് സ്കൂൾ ബാഗുകളുടെ ഭാരം നിശ്ചയിച്ചിട്ടുണ്ടെന്നും സ്കൂളിലേക്ക് അധിക റെഫറൻസ് പുസ്തകങ്ങൾ കൊണ്ടുപോകരുതെന്നും എൻ.ഇ.പി നിർദ്ദേശിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. സ്വകാര്യ പബ്ലിഷർമാരുടെ ഒന്നിലധികം പാഠപുസ്തകങ്ങളും വർക്ക്ബുക്കുകളും നിർബന്ധിക്കുന്നത് ഈ നിയമത്തിന്റെ ലംഘനമാണ്. ബാഗുകളുടെ അമിതഭാരം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന പരാതി, വിദ്യാഭ്യാസ അവകാശ നിയമത്തിലെ (RTE Act) സെക്ഷൻ 29 ലംഘിക്കുന്നത് വഴി രണ്ട് തരം വിദ്യാഭ്യാസ രീതികൾ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും ആരോപിക്കുന്നു. ഒന്ന് എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതിക്ക് കീഴിലും മറ്റൊന്ന് സ്വകാര്യ പബ്ലിഷർമാരുടെ വാണിജ്യ താൽപ്പര്യങ്ങൾക്ക് കീഴിലും.
എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സെക്രട്ടറിക്കും എൻ.എച്ച്.ആർ.സി നോട്ടീസ് അയച്ചു. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളിൽ അന്വേഷണം നടത്തി നടപടി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
സ്കൂളുകൾ സ്വകാര്യമാണോ ഗവൺമെന്റ് ആണോ എന്നതിനെ മാത്രം അടിസ്ഥാനമാക്കി പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതിയിലും വ്യത്യാസം വരുത്തുന്നത് അക്കാദമിക് വിവേചനമാണെന്ന് എൻ.എച്ച്.ആർ.സി നിരീക്ഷിച്ചു.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 29 സ്വകാര്യ സ്കൂളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാർക്കും സംസ്ഥാന സർക്കാർ എന്തെങ്കിലും നിർദ്ദേശങ്ങളോ സർക്കുലറുകളോ നൽകിയിട്ടുണ്ടോ എന്ന് എൻ.എച്ച്.ആർ.സി നോട്ടീസിൽ ആരാഞ്ഞിട്ടുണ്ട്. ഉണ്ടെങ്കിൽ അവയുടെ പകർപ്പുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
2025-26 അധ്യയന വർഷത്തിൽ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ എൻറോൾ ചെയ്ത കുട്ടികളുടെ എണ്ണം സമർപ്പിക്കാനും കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണവും രണ്ട് വിഭാഗം സ്കൂളുകളിലുമായി പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും തമ്മിലുള്ള അനുപാത കണക്കുകളും മനുഷ്യാവകാശ കമ്മീഷൻ തേടിയിട്ടുണ്ട്.
എട്ടാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിയിൽ നിശ്ചിത അതോറിറ്റികൾ (എൻ.സി.ഇ.ആർ.ടി/എസ്.സി.ഇ.ആർ.ടി) നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പരീക്ഷാ ബോർഡുകൾ (സി.ബി.എസ്.ഇ അല്ലെങ്കിൽ സ്റ്റേറ്റ് ബോർഡുകൾ) പാഠ്യപദ്ധതി നിശ്ചയിക്കുന്നതിനെക്കുറിച്ച് വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രാലയത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.
