പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഹെലിക്കോപ്ടർ താഴ്ന്നുപറന്ന സംഭവത്തിൽ കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഹെലികോപ്ടർ ദിശമാറി സഞ്ചരിച്ചതാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായല്ല ഹെലിക്കോപ്ടർ ഇതുവഴി വന്നതെന്നും വിശദീകരണത്തിൽ പറയുന്നു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സന്നിധാനത്തെ കൊടിമരത്തിന് ഏതാണ്ട് അഞ്ചടി മാത്രം ഉയരത്തിലൂടെയാണ് ഹെലികോപ്റ്റർ പറന്നതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ശബരിമല എ.ഡി.ജി.പി. എസ്. ശ്രീജിത്തിന് നിർദേശം നൽകിയിട്ടുണ്ട്.
റഡാർ സംവിധാനം ഉപയോഗിക്കാതെയാണ് ഹെലിക്കോപ്ടർ സഞ്ചരിച്ചിരുന്നത്. യാത്രയ്ക്കിടെ ക്ഷേത്രം കണ്ടപ്പോൾ സൈനികർ ദൃശ്യം മൊബൈലിൽ പകർത്തുകയായിരുന്നെന്നും സൂചനയുണ്ട്. നിലക്കൽ മുതൽ സന്നിധാനംവരെയുള്ള പ്രദേശം അതീവ സുരക്ഷാ മേഖലയായാണ് കണക്കാക്കുന്നത്. പോലീസിന്റെ പ്രത്യേക അനുമതിയോടെ മാത്രമാണ് ഇവിടെ ഡ്രോണുകൾപോലും പറത്താൻ അനുവാദമുള്ളത്. ഹെലിക്കോപ്ടർ സന്നിധാനത്തിന് മുകളിലെത്തിയത് അവിടെയുണ്ടായിരുന്ന ജീവനക്കാരും തൊഴിലാളികളും ശ്രദ്ധിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
