Breaking News

‘വനിതകൾ വന്നാൽ എല്ലാം ശരിയാകും’: NCAER റിപ്പോർട്ട്

Spread the love

രാജ്യത്ത് വനിതാ സംവരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്പോൾ വരുന്ന ഒരു റിപ്പോർട്ട് ശ്രദ്ധേയമാകുന്നു. ലിംഗസമത്വം ഉറപ്പാക്കുന്നതിലുപരി സാമൂഹിക നേട്ടങ്ങളിലേക്ക് നയിക്കാൻ വനിതകളുടെ ഭരണപങ്കാളിത്തം സഹായിക്കുമെന്നാണ് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ വർക്ക് റിപ്പോർട്ടിൽ പറയുന്നത്.

എന്തുകൊണ്ട് വനിതകൾ?
NCAER ന്റെ ‘Women in Policymaking: Social Spending and Outcomes’ (2025), എന്ന വർക്കിങ് പേപ്പറാണ് വനിതകൾ നയരൂപീകരണത്തിൽ പങ്കാളികളായാലുള്ള ഗുണഫലങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നത്. സ്ത്രീകൾ ഭരണപരമായ തീരുമാനങ്ങളെടുക്കുമ്പോൾ വികസനം ഉറപ്പാക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥകളിലാണ് പഠനം നടത്തിയത്. പാർലമെന്റിലും മന്ത്രിസഭയിലും സ്ത്രീകളുടെ എണ്ണം കൂടുമ്പോൾ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള സർക്കാർ ചെലവ് ഉയർത്തുമെന്നും അത് സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും പഠനം വ്യക്തമാക്കുന്നു. തുടർ വിദ്യാഭ്യാസം ഉറപ്പാക്കൽ, ശിശുമരണനിരക്ക് കുറയൽ, ശുദ്ധജല ലഭ്യത എന്നിവയൊക്കെ സ്ത്രീ പങ്കാളിത്ത സമ്പദ് വ്യവസ്ഥകളുടെ നേട്ടങ്ങളാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിഭവങ്ങൾ കുറവാണെങ്കിൽ പോലും വനിതാ രാഷ്ട്രീയ നേതാക്കൾക്ക് ഉള്ളത് മികച്ച രീതിയിൽ ഉപയോഗിക്കാനും ഫലം ഉറപ്പാക്കാനും സാധിക്കുമെന്ന് പഠനത്തിലുണ്ട്.വനിതാ രാഷ്ട്രീയ നേതാക്കളുടെ കാര്യത്തിൽ ഇന്ത്യയുടെ അവസ്ഥ എന്ത്?
ഭരണസംവിധാനങ്ങളിലെ വനിതാ പങ്കാളിത്തത്തിൽ രാജ്യത്ത് വർധനയുണ്ടായെങ്കിലും വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. രാജ്യാന്തര നാണ്യനിധിയുടെ 2023ലെ ജെൻഡർ ഡാറ്റാബേസ് പ്രകാരം വികസ്വര രാജ്യങ്ങളിലെ ദേശീയ പാർലമെന്റുകളിൽ വനിതാ പങ്കാളിത്തം 23 ശതമാനമാണെങ്കിൽ വികസിത രാജ്യങ്ങളിൽ അത് 34 ശതമാനമാണ്. ഇന്ത്യയിൽ 15 ശതമാനം .

വികസിത രാജ്യങ്ങളിൽ കാബിനറ്റ് പദവികളിൽ വനിതകളുടെ എണ്ണം കൂടുന്നെന്നാണ് റിപ്പോർട്ട്. 2023ലെ കണക്ക് പ്രകാരം വികസിത രാജ്യങ്ങളിൽ 34 ശതമാനവും വികസ്വര രാജ്യങ്ങളിൽ 20 ശതമാനവും ഇന്ത്യയിൽ 7 ശതമാനവുമാണ് വനിതാ മന്ത്രിമാരുടെ പ്രാതിനിധ്യം. 2000ന് ശേഷം അതിവേഗ വളർച്ച കാണിച്ച രാജ്യങ്ങളിലെല്ലാം തന്നെ ഭരണച്ചുമതലകളിൽ പങ്കെടുക്കുന്ന വനിതകളുടെ എണ്ണം കൂടുതലാണ്. ഇതിനെ സാധൂകരിക്കുന്ന അൽബേനിയയിൽ 67 ശതമാനവും നിക്കരാഗ്വയിൽ 62.5 ശതമാനവും മൊസാന്പിക്കിൽ 55 ശതമാനവുമാണ് വനിതാ നയരൂപകർത്താക്കളുടെ പങ്കാളിത്തം.

You cannot copy content of this page