Breaking News

രാജ്യത്ത് വ്യാജമരുന്നുകൾ വ്യാപകം; ഒറ്റയാളുടെ വിറ്റുവരവ് വർഷം 5 കോടി, കണ്ടെത്തിയത് 3104 വ്യാജ സാംപിൾ

Spread the love

ന്യൂഡൽഹി: രാജ്യത്തിപ്പോഴും വ്യാജ ജീവൻരക്ഷാമരുന്നുകൾ വൻതോതിൽ വിറ്റഴിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ സാമ്പത്തികവർഷം പരിശോധിച്ച 1,16,324 സാംപിളുകളിൽ 3104 എണ്ണത്തിനും ഗുണനിലവാരമില്ല. 245 എണ്ണം പൂർണമായും വ്യാജം. കഫ് സിറപ്പുകളിലാകട്ടെ 3349 എണ്ണത്തിനും ഗുണനിലവാരമില്ലെന്ന് പാർലമെന്റിൽ ആരോഗ്യമന്ത്രാലയം അവതരിപ്പിച്ച കണക്കിൽ പറയുന്നു.

ഞായറാഴ്ച ഡൽഹി പോലീസ് ഓൾഡ് ഡൽഹി ചാന്ദ്‌നി ചൗക്കിൽ ഫാർമസി നടത്തുന്ന നിഖിൽ അറോറയെ (47) വ്യാജമരുന്ന് മൊത്തക്കച്ചവടക്കേസിൽ പിടികൂടിയിരുന്നു. ഫാർമസിവഴി വ്യാജമരുന്നുവിറ്റ് ഇയാൾ വർഷംതോറും നേടിയിരുന്നത് 3.5 കോടിമുതൽ അഞ്ചുകോടിവരെ രൂപയാണ്. ഇയാൾ മരുന്ന് കൊണ്ടുവന്നിരുന്ന ഉത്തർപ്രദേശ്‌ മുസാഫർപുരിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ പോലീസ് കണ്ടെത്തിയത് മുഴുവൻ വ്യാജ സാംപിളുകളായിരുന്നു.

1,20,535 വ്യാജഗുളികകളാണ് പോലീസ് കണ്ടെത്തിയത്. ഒപ്പം, 50 കോടി രൂപയുടെ വ്യാജ ജി.എസ്.ടി. ബില്ലുകളും.

തമിഴ്നാട്ടിൽ നിർമിച്ച വ്യാജ കഫ് സിറപ്പുകൾ കഴിച്ച് കുഞ്ഞുങ്ങൾ മരിക്കാനിടയായപ്പോൾ വിഷയം പാർലമെന്റിൽ ചർച്ചയായിരുന്നു. മരുന്നുപരിശോധനയിലെ അലംഭാവത്തെ പലതവണയായി സുപ്രീംകോടതിയും വിമർശിച്ചു.

You cannot copy content of this page