സ്ഥാനാർഥിയാകാൻ താത്പര്യമുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അഭിപ്രായങ്ങൾ പാർട്ടിയിൽ പറയണമെന്നും മാധ്യമങ്ങളിൽ പരസ്യ പ്രതികരണം നടത്തി മുന്നണിക്ക് ദോഷം ഉണ്ടാക്കരുതെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. ഇത്തരം നിലപാടുകൾ ആരും സ്വീകരിക്കാൻ പാടില്ല. ഉത്തരവാദിത്തപ്പെട്ട നേതാക്കൾ മര്യാദ കാണിക്കേണ്ടതാണ്. അവരത് കാണിച്ചില്ലെന്ന് അദേഹം പറഞ്ഞു.
പാർട്ടി സ്ഥാനാർഥി ആകാൻ പറഞ്ഞാൽ സ്ഥാനാർഥി ആകും, പാർട്ടി പോസ്റ്റർ ഒട്ടിക്കാൻ പറഞ്ഞാൽ പോസ്റ്റർ ഒട്ടിക്കുമെന്ന് എകെ ശശീന്ദ്രൻ വ്യക്തമാക്കി. കോഴിക്കോട് 13 മണ്ഡലത്തിലെയും എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനു വേണ്ടി എൻസിപി പ്രവർത്തകർ പ്രവർത്തിക്കുമെന്നു ഉറപ്പുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു. എലത്തൂർ മണ്ഡലം എൻസിപി നേതാക്കാൾ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തില്ല. എകെ ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന എൻസിപി നേതൃയോഗത്തിൽ ഉയർന്ന ആവശ്യത്തിന് പിന്നാലെയാണ് പ്രതികരണം.
ഇന്നലെ ചേർന്ന എൻസിപി ജില്ലാ നിർവാഹകസമിതിയിലാണ് 30 വർഷം എംഎൽഎയായ എകെ ശശീന്ദ്രൻ മാറി നിൽക്കണമെന്ന പ്രമേയം എതിർപ്പുകളില്ലാതെ അംഗീകരിച്ചത്. ഭൂരിഭാഗത്തിന്റെയും പിന്തുണ ജില്ലാ അധ്യക്ഷൻ മുക്കം മുഹമ്മദിനാണ്. എൻസിപിയിൽ തർക്കം രൂക്ഷമായാൽ എലത്തൂർ സിപിഐഎം ഏറ്റെടുത്തേക്കും. അതേസമയം എ കെ ശശീന്ദ്രനെതിരെ അണിയറ നീക്കം സജീവമാക്കിയ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമദിനോട് എൻസിപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി.
