നിയമസഭാ തിരഞ്ഞെടുപ്പിനുളള സിപിഐഎം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് അന്തിമ ധാരണയാകും. ജില്ലകളിൽ നിന്നുള്ള സ്ഥാനാർത്ഥി പട്ടിക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പരിശോധിക്കും. ഉറച്ച വിജയസാധ്യയില്ലാത്ത സീറ്റിൽ മാത്രം രണ്ടു ടേം നിബന്ധനയിൽ ഇളവ് നൽകാനായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശം. എന്നാൽ ചില ഉറച്ച സീറ്റുകളിലും ടേം നിബന്ധന ഒഴിവാക്കണമെന്ന് ജില്ലകളിൽ നിന്ന് ആവശ്യമുണ്ട്.
ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിനും കൊല്ലം ജില്ലാ സെക്രട്ടറി ജയമോഹനും സീറ്റ് നൽകണമെന്ന ആവശ്യവും സംസ്ഥാന നേതൃത്വം പരിശോധിക്കും. ഇന്നത്തെ സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടികക്ക് നാളെ ചേരുന്ന സംസ്ഥാന സമിതി അംഗീകാരം നൽകും.പട്ടിക ജില്ലാ ഘടകങ്ങളിലും മണ്ഡലം കമ്മിറ്റികളിലും ചർച്ചചെയ്തശേഷം, എട്ടിനോ ഒൻപതിനോ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പേരാവൂരില്‍ എൽഡിഎഫ് സ്ഥാനാര്‍ഥിയാകും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശ്യാമള മത്സരിക്കും. മട്ടന്നൂരിൽ വികെ സനോജും തലശ്ശേരിയിൽ കാരായി രാജനും സ്ഥാനാർത്ഥികളാകും. സ്ഥാനാര്‍ഥി പട്ടിക സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. പാലക്കാട്ടെ തൃത്താല, നെൻമാറ, മലമ്പുഴ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
