കണ്ണൂർ: കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മോട്ടിവേഷൽ സ്പീക്കർ പോക്സോ കേസിൽ അറസ്റ്റിലായി.മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ കൂടിയായിരുന്നു പ്രതി. പ്രിൻസിപ്പലായി വിരമിച്ചശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയാണ്. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗൺസലിങ്ങും നടത്തിയിരുന്നു.
കഴിഞ്ഞാഴ്ച്ചയാണ് മലപ്പുറത്ത് പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട് അറസ്റ്റിലായത്. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റിലായത്. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16കാരിക്ക് നേരെയായിരുന്നു അതിക്രമം നടന്നത്. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെയാണ് ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത്.
പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുന്നതിനായി മാതാപിതാക്കള്‍ കുട്ടിയെ ഫിലിപ്പിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ പെണ്‍കുട്ടിയെ ഫിലിപ്പ് മമ്പാട് വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 2025 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
