കല്പറ്റ: ഒഎൽഎക്സ് വഴി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. ബത്തേരി മാടക്കര സ്വദേശി ഫാസിൽ ആണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് മുക്കത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
2022ലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. പിണങ്ങോട് സ്വദേശിയുടെ പരാതിയിലായിരുന്നു കേസ്. ഒഎൽഎക്സ് വഴി വിലക്കുറവിൽ ഐഫോൺ നൽകാമെന്ന് പറഞ്ഞ് ഫാസിൽ പിണങ്ങോട് സ്വദേശിയിൽ നിന്ന് തിരിച്ചറിയൽ രേഖകൾ വാങ്ങി. എന്നാൽ തട്ടിപ്പ് മനസിലാക്കിയ പിണങ്ങോട് സ്വദേശി പണം നൽകിയില്ല. എന്നാൽ ഇയാൾ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്തു.മലപ്പുറം സ്വദേശിയെയാണ് പിണങ്ങോട് സ്വദേശിയുടെ രേഖകൾ ഉപയോഗിച്ച് ഫാസിൽ പറ്റിച്ചത്. പിന്നീട് പറ്റിപ്പിനിരയായ മലപ്പുറം സ്വദേശി പിണങ്ങോട് സ്വദേശിയെ തേടിയെടുത്തിയപ്പോഴാണ് തൻ്റെ രേഖകൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി പിണങ്ങോട് സ്വദേശി അറിയുന്നത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. വിവിധ സ്ഥലങ്ങളിൽ മാറിമാറിയാണ് ഇയാൾ താമസിച്ചിരുന്നത്. നിലവിൽ മുക്കത്തെ ഒരു വാടകവീട്ടിൽ കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
