Breaking News

ശസ്ത്രക്രിയ നടത്തിയത് ഞാൻ ആണോ എന്ന് ഓർമയില്ല; കേസ് ഷീറ്റിൽ എന്റെ പേരുണ്ടെങ്കിൽ ഞാൻ തന്നെയാകും: ഡോ. ഷാഹിദ

Spread the love

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഡോ. ഷാഹിദ. ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയായിരുന്നു എന്നായിരുന്നു വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ അടക്കം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയത് താന്‍ ആണോ എന്ന് ഓര്‍മയില്ലെന്നായിരുന്നു ഷാഹിദയുടെ പ്രതികരണം.

കേസ് ഷീറ്റില്‍ തന്റെ പേരുണ്ടെങ്കില്‍ താന്‍ ആയിരിക്കും ശസ്ത്രക്രിയ നടത്തിയതെന്നും ഷാഹിദ പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് നഴ്‌സുമാരുടെ അഭാവം ഉണ്ട്. പലപ്പോഴും സ്‌ക്രബ് നഴ്‌സ് മാത്രമാണുണ്ടാകുക. ഫ്‌ളോര്‍ നഴ്‌സ് ഉണ്ടാകാറില്ലെന്നും ഷാഹിദ പറഞ്ഞു.

നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫ് ആണ് ഷാഹിദ.വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് വിവാദമായ പശ്ചാത്തലത്തിലായിരുന്നു പ്രതികരണവുമായി പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാറും സൂപ്രണ്ട് എ ഹരികുമാറും അടക്കം രംഗത്തെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം എച്ച്ഒഡിയായിരുന്ന ഡോ. ലളിതാംബികയാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ചികിത്സാ പിഴവ് നേരിട്ട ഉഷ ജോസഫിന്റെ കുടുംബ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പ്രിന്‍സിപ്പല്‍ തള്ളുകയായിരുന്നു.

അക്കാലത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന ഡോ. ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വണ്ടാനം മെഡിക്കല്‍ കോളെജിലെ ചികിത്സാ പിഴവ് വളരെ ഗൗരവകരമായാണ് കാണുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു നിര്‍ഭാഗ്യകരമായ സംഭവമാണിത്. കൊവിഡ് കാലത്തും പരിമിതികളില്‍നിന്നുകൊണ്ട് എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കിയാണ് മെഡിക്കല്‍ കോളെജ് പ്രവര്‍ത്തിച്ചിരുന്നത്. അത്തരമൊരു കാലഘട്ടത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായി എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്, ഗൗരവമായാണ് അതിനെ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ശസ്ത്രക്രിയക്ക് ഒരു പ്രോട്ടോകോള്‍ ഉണ്ട്. ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതടക്കം ചെയ്യണം. അതെല്ലാം ചെയ്തിട്ടുണ്ടെന്ന് രേഖകളില്‍ വ്യക്തമാണ്. എന്നിട്ടും ഇത്തരത്തിലൊരു കാര്യം സംഭവിച്ചതിനെ ഗൗരവമായി തന്നെയാണ് എടുക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചിരുന്നു.

വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനാണ് ഉഷ ജോസഫ് 2021 മെയ് 10നായിരുന്നു ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. 12ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 15നാണ് ഡിസ്ചാര്‍ജ് ചെയ്തത്. അതിന് ശേഷം തുടര്‍ ചികിത്സയ്ക്കായി അവര്‍ എത്തിയതായി രേഖകളില്ല. എന്നാല്‍ കഴിഞ്ഞ ദിവസം യൂറോളജി സംബന്ധിയായ പ്രശ്നം കാരണം അവര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കണ്ടതായാണ് മനസിലാക്കുന്നത്. അവിടെനിന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. ഇതിന് ശേഷം അവര്‍ ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ വന്ന് ഡോക്ടറെ കണ്ടിരുന്നു. അപ്പോഴാണ് ഇക്കാര്യം മനസിലായത്. വിഷയം ഗൗരവമായി തന്നെ പരിഗണിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, അതിന് തയ്യാറായിട്ടല്ല വന്നത് എന്നാണ് അവര്‍ അറിയിച്ചത്. സാവകാശം തിരിച്ചുവരാമെന്ന് പറഞ്ഞാണ് പോയത്. പിന്നീട് അവര്‍ സ്വകാര്യ ആശുപത്രിയെ സമീപിച്ചു എന്നാണ് മനസിലായതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

You cannot copy content of this page