Breaking News

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് ജാമ്യം

Spread the love

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ജയില്‍ മോചിതനാവില്ല.

2025 നവംബര്‍ 20നാണ് പത്മകുമാര്‍ അറസ്റ്റിലായത്. കട്ടിളപ്പാളി കേസില്‍ എട്ടാം പ്രതിയായ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച പത്മകുമാറിന്റെ കൂടി അറിവോടെയാണെന്നായിരുന്നു എസ്‌ഐടി കണ്ടെത്തല്‍.

കേസില്‍ മാര്‍ച്ച് 31നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാംഷെഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബോറട്ടറിയില്‍ നിന്ന് സ്വര്‍ണപ്പാളികളുടെ പരിശോധന ഫലം ഉടന്‍ ലഭ്യമാക്കും. പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം മാത്രമാണ് ഇനി ലഭിക്കാനുള്ളത്. പരിശോധനയ്ക്കായി 36 സാമ്പിളുകളാണ് ജാംഷെഡ്പൂരിലേക്ക് അയച്ചത്.

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സിനെ കോടതി ചുമതലപ്പെടുത്തിയിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി സിഎസ് ഹരിയെ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കാന്‍ നിയമിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 30 ദിവസത്തിനുള്ളില്‍ ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ടവരുടെ ഫോണ്‍ വിളി വിവരങ്ങള്‍ ലഭ്യമാക്കണമെന്ന എസ്ഐടിയുടെ ആവശ്യം പരിഗണിക്കാന്‍ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് മാര്‍ച്ച് 26ന് കോടതി വീണ്ടും പരിഗണിക്കും.

You cannot copy content of this page