ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയാണ് പത്മകുമാർ ജാമ്യഹർജി സമർപ്പിച്ചത്. ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് തുടരും.
ശബരിമല സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യത്തിന് പുറമെ തെളിവുകളുടെ അഭാവത്തിലും പ്രതികൾ പുറത്തിറങ്ങുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളി തീർക്കുകയാണ്. സ്വർണക്കൊള്ള കേസിൽ പതിമൂന്നാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവർ കഴിഞ്ഞ ദിവസം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. തെളിവുകളുടെ അഭാവത്താലാണ് 41-ാം ദിവസം തന്ത്രി ജയിൽ മോചിതനായത്.
ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ട് എന്ന് ഉൾപ്പെടെയുള്ള പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയാണ് കൊല്ലം വിജിലൻസ് കോടതി ദ്വാരപാലക കേസിലും കട്ടിളപാളി കേസിലും ജാമ്യം അനുവദിച്ചിരിക്കുന്നത്. എസ് ഐ ടി യെ സംബന്ധിച്ച് വലിയ തിരിച്ചടി. സ്വാഭാവിക ജാമ്യം അല്ലാതെ പ്രോസിക്യൂഷൻ വാദങ്ങൾ തള്ളി കോടതി ഈ കേസിൽ അനുവദിക്കുന്ന രണ്ടാമത്തെ ജാമ്യം. നേരത്തെ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി , മുരാരി ബാബു, എസ് ശ്രീകുമാർ, ഡി സുധീഷ് കുമാർ, എൻ വാസു, കെ എസ് ബൈജു എന്നിവരും പുറത്തിറങ്ങിയിരുന്നു.
അതേസമയം, ജംഷഡ്പൂരിൽ അയച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നാലുടൻ കോടതിൽ കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടി നീക്കം.
