ഗസ്സയിലെ യുദ്ധം അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മധ്യസ്ഥരും ഉറപ്പു നൽകിയതായി ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ. കൊല്ലപ്പെട്ട ബന്ദികളുടെ മൃതശരീരം തിരികെ നൽകാൻ വൈകുന്നത് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും അവ കണ്ടെത്താനുള്ള ബുദ്ധിമുട്ടുമൂലമെന്നും ഖലീൽ അൽ ഹയ്യ പറഞ്ഞു. മരിച്ച 28 ബന്ദികളിൽ 13 പേരുടെ മൃതശരീരം ഹമാസ് കൈമാറി. ബാക്കിയുള്ള 15 മൃതദേഹം കണ്ടെത്താൻ ശ്രമിക്കുന്നുവെന്നും ഹമാസ് നേതാവ് വ്യക്തമാക്കി.
എൽ-ഷൈഖിൽ നടന്ന ചർച്ചകളിൽ ഹമാസ് പ്രതിനിധി സംഘത്തെ നയിച്ച അൽ-ഹയ്യ, ചർച്ചകളിൽ സംഘടന ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞു. “നമ്മുടെ നേതാക്കളിൽ രക്തസാക്ഷികളായ ഹാനിയെ, അൽ-അരൂരി, സിൻവാർ, ദെയ്ഫ് എന്നിവരെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു,” ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഉന്നത ഹമാസ് നേതാക്കളെ പരാമർശിച്ചുകൊണ്ട് അൽ-ഹയ്യ പറഞ്ഞു.
ഗസ്സയിൽ തടവിലാക്കപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ ഹമാസിന് ആഗ്രഹമോ താൽപ്പര്യമോ ഇല്ലെന്ന് അൽ-ഹയ്യ പറഞ്ഞു. ഇസ്രയേലി തടവുകാരുടെ മൃതദേഹം അവരുടെ കുടുംബങ്ങൾക്ക് തിരികെ നൽകാനാണ് പ്രസ്ഥാനം ശ്രമിക്കുന്നതെന്ന് അൽ-ഹയ്യ പറഞ്ഞു. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ഹമാസ് വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന ഇസ്രായേലി ആരോപണങ്ങൾക്കിടെയാണ് അൽ-ഹയ്യയുടെ പ്രതികരണം.
