Breaking News

കൈപ്പിഴകള്‍ ഉയര്‍ത്തിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും കരുതണ്ട’; കലുങ്ക് സൗഹൃദ സംവാദം നിര്‍ത്താന്‍ നോക്കേണ്ടെന്ന് സുരേഷ് ഗോപി

Spread the love

സിനിമ ഉപേക്ഷിക്കാന്‍ സൗകര്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹൃദസംവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കലുങ്ക് സൗഹൃദ സംവാദം നിര്‍ത്താന്‍ നോക്കേണ്ടെന്നും പതിനാല് ജില്ലകളിലും പോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പുള്ളിലെ കൊച്ചുവേലായുധന് വീട് കിട്ടിയതില്‍ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു.
14 ജില്ലകളിലേക്കും പോകുന്നുണ്ട്. ഇത് തടയാന്‍ ആര്‍ക്കും പറ്റില്ല. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് എന്റെ അവകാശമാണ്. ഞാന്‍ അത് ചെയ്തുകൊണ്ടേയിരിക്കും. അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളെല്ലാം ചൂണ്ടിക്കാണിച്ച് ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും കരുതണ്ട. നടക്കില്ല. അതിനൊക്കെയുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ്‌ഗോപിക്കുമുണ്ട്. സിനിമയില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്നാണ് ഒരു പരാതി. എന്തിനാണ് സിനിമയില്‍ നിന്ന് ഇറങ്ങുന്നത്. സിനിമയില്‍ ജനങ്ങള്‍ കൈയടിച്ച് നൂറ് ദിവസം പടം ഓടിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്കാവശ്യം അതാണ്. സിനിമയില്‍ നിന്നിറങ്ങാന്‍ സൗകര്യമില്ല. വേലായുധന്‍ ചേട്ടന് ഒരു വീട് കിട്ടിയതില്‍ സന്തോഷമേയുള്ളു. നല്ല കാര്യം. ഇനിയും ഞാന്‍ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ട് അയക്കും. ആ പാര്‍ട്ടി അങ്ങോട്ട് തയാറെടുത്ത് ഇരുന്നോളും. ഞാന്‍ ഒരു ലിസ്റ്റ് അങ്ങ് പ്രഖ്യാപിക്കും. ആര്‍ജവം കാണിക്കണം. അതനുള്ള ചങ്കൂറ്റം കാണിക്കണം – സുരേഷ്‌ഗോപി പറഞ്ഞു.

അതേസമയം, സുരേഷ് ഗോപി നിവേദനം വാങ്ങാതെ മടക്കി അയച്ച വയോധികന്റെ വീട് നിര്‍മ്മാണം വേഗത്തിലാക്കാനാണ് സിപിഐഎം നീക്കം.കൊച്ചു വേലായുധന്റെ സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തി. വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ വിശദീകരണം അല്‍പത്തരമെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ഖാദര്‍ പറഞ്ഞു.

കൊച്ചു വേലായുധന്റെ തൃശൂര്‍ പുള്ളിലെ വീട് പുനര്‍നിര്‍മാണത്തിന് യോഗ്യമല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. അതിനാല്‍ വീട് പൂര്‍ണ്ണമായും പൊളിച്ചു നീക്കിയശേഷം പുതിയ വീട് നിര്‍മ്മിക്കാനാണ് ആലോചന. ധ്രുതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് കെ വി അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷം മുന്‍പ് മഴയിലും കാറ്റിലുമാണ് പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ അഞ്ചംഗ കുടുംബം താമസിച്ചിരുന്ന വീട് തകര്‍ന്നത്. വീട് താമസയോഗ്യമല്ലാത്തതിനാല്‍ മുന്‍വശത്തുള്ള കാലിത്തൊഴുത്തില്‍ കുടുംബം താമസം തുടങ്ങി. ഇതിനിടെയാണ് ദുരവസ്ഥയില്‍ പരിഹാരം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം സമര്‍പ്പിക്കാന്‍ എത്തിയത്.

You cannot copy content of this page