മോദി സ്തുതിയിൽ ഡോ. ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് മുഖപത്രം വീക്ഷണം.ഡോണൾഡ് ട്രംപിന്റെ മുന്നിൽ തരൂരിന്റെ നയതന്ത്ര നീക്കങ്ങൾ തകർന്നടിഞ്ഞു.ശശി തരൂരിന്റെ വാഴ്ത്തുപാട്ട് അവസരവാദപരമെന്നും ലേഖനത്തിൽ വിമർശനമുണ്ട്. കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാമിന്റേതാണ് ലേഖനം.
തരൂരിന്റെ നയതന്ത്ര സന്ദർശനം കഴിഞ്ഞയുടൻ പാക് സൈനിക മേധാവി അസീം മുനീറിന് വൈറ്റ് ഹൗസിൽ ചുവപ്പ് പരവതാനി വിരിച്ചു. പ്രോട്ടോക്കോൾ ലംഘിച്ച് രാഷ്ട്രതലവൻമാർക്കും പ്രധാനമന്ത്രിമാർക്കും ലഭിക്കുന്ന ബഹുമതി അസീം മുനീറിന് നൽകി. അസീം മുനീറുമായുള്ള കൂടിക്കാഴ്ച ബഹുമതിയായി കാണുന്നുവെന്നു ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ തരൂരിനും സംഘത്തിനും യു.എസ്. വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനേ കഴിഞ്ഞുള്ളുവെന്നും ലേഖനത്തിൽ വിമർശനം.
കഴിഞ്ഞ ആറുമാസക്കാലമായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. നാലാംവട്ടം തിരുവനന്തപുരത്തുനിന്നും വിജയിച്ചവേളയില്‍ പാര്‍ലമെന്റില്‍ ഉപനേതാവായി പരിഗണിക്കപ്പെടുമെന്ന് തരൂര്‍ കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തരൂരിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പമായിരുന്നില്ല. വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും ദേശീയതലത്തില്‍ തരൂരിന് ചുമതലകള്‍ ഒന്നും നല്‍കിയിരുന്നില്ല. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും തരൂരിനെ മാറ്റിയതും, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലവേണമെന്ന തരൂരിന്റെ ആവശ്യം തള്ളിയതും അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ദേശീയ നേതൃത്വം നിരന്തരമായി അവഗണിക്കുന്നുവെന്നായിരുന്നു തരൂരിന്റെ പരാതി
ആദ്യ രണ്ട് ഘട്ടങ്ങളിലും പാര്‍ലമെന്റില്‍ മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്ന കോണ്‍ഗ്രസ് എംപിയായിരുന്നു ശശി തരൂര്‍. എന്നാല്‍ മൂന്നാം മോദി സര്‍ക്കാരിനെതിരെ മൃദുസമീപനമാണ് തരൂര്‍ കൈക്കൊണ്ടിരുന്നത്. ഇത് പാര്‍ലമെന്റിലും പാര്‍ട്ടിയിലും ചുമതലകള്‍ ലഭിക്കാത്തതിനാലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
