Breaking News

മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; സംഭവത്തില്‍ ഇന്ന് കളക്ടര്‍ അന്വേഷണം തുടങ്ങും

Spread the love

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും.

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് വൈകുന്നേരമാണ് കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധം നടക്കുക. ജൂലൈ 8ന് എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ നടത്താനും തീരുമാനമുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്കാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ മാര്‍ച്ച്. ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് രാവിലെ പത്തരയ്ക്ക് ബി.ജെ.പിയും മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുസ്ലിം യൂത്ത് ലീഗും മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.

You cannot copy content of this page