Breaking News

ചോറ്റാനിക്കരയിലെ മുൻ സുഹൃത്തിന്റെ മർദനം; ചികിത്സയിലായിരുന്ന പോക്സോ അതിജീവിത മരിച്ചു

Spread the love

മുൻ സുഹൃത്തിന്റെ അതിക്രരൂര മർദനമേറ്റ് ചികിത്സയിലായിരുന്ന പോക്സോ അതിജീവിത മരിച്ചു. മർദ്ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന 19ത് കാരി കടവന്ത്ര മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 6 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പെൺകുട്ടി ജീവൻ നിലനിർത്തിയിരുന്നത്.

പോക്‌സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദിച്ചിരുന്നു. തലയിൽ ചുറ്റിക കൊണ്ട് ക്രൂരമായി പ്രതി പെൺകുട്ടിയെ അടിച്ചു.ഇതിലുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ഷോൾ കഴുത്തിൽ കുരുക്കി ഫാനിൽ തൂങ്ങിയത്. എന്നാൽ ഇത് കണ്ടുനിന്ന പ്രതി പെൺകുട്ടിയുടെ ഷോൾ മുറിക്കുകയും ശബ്ദം പുറത്തുവരാതിരിക്കാൻ ശ്വാസം മുട്ടിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടി ബോധരഹിതയാകുകയായിരുന്നു. അങ്ങിനെയാണ് പ്രതി വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത്. പെൺകുട്ടി മരിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അനൂപ് വീട്ടിൽ നിന്നും പുറത്തേക്ക് കടന്നത്.

ഞായറാഴ്ചയാണ് അതിജീവിതയെ വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതര പരുക്കുകളോടെ ബോധരഹിതയായി കണ്ടെത്തിയത്. പെൺകുട്ടി അര്‍ധനഗ്നയായ നിലയിലായിരുന്നു. കഴുത്തില്‍ കയര്‍മുറുക്കിയ പാടുണ്ടായിരുന്നു. കൈയിലെ മുറിവില്‍ ഉറുമ്പരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി 15 മണിക്കൂറോളമാണ് വീടിനകത്ത് കിടന്നത്. ഏറ്റവുമടുത്ത ബന്ധുവാണ് പെൺകുട്ടിയെ ഞായറാഴ്ച വൈകീട്ട് 4 മണിയോടുകൂടി അവശനിലയിൽ കണ്ടെത്തുന്നത്. അനൂപ് യുവതിയുടെ വീട്ടില്‍ വരുന്നതും ഞായര്‍ പുലര്‍ച്ചെ നാലോടെ മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ചിരുന്നു. യുവതിയുമായി തര്‍ക്കമുണ്ടായെന്നും മര്‍ദിച്ചെന്നും ഇയാള്‍ മൊഴിനല്‍കി.

ആശുപത്രിയിലേക്ക് എത്തുന്ന സമയം കൊണ്ടുതന്നെ പെൺകുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. തലച്ചോറിന്റെ പ്രവർത്തനം പകുതിയിലധികം നിലച്ചിരുന്നു. കഴുത്തിൽ ഷോൾ കുരുങ്ങിയതാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

കൈയ്ക്ക് പുറമെ അനൂപ് ചുറ്റിക ഉപയോഗിച്ചും പെൺകുട്ടിയെ മർദിച്ചു. ഇതിന്റെ പാടുകളാണ് ശരീരത്തിൽ ഉള്ളത്. ഇൻസ്റ്റാഗ്രാം വഴിയാണ് അനൂപ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ലഹരി അടക്കം കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

You cannot copy content of this page