പ്രകൃതിക്ഷോഭം നാശം വിതച്ച വയനാട് ദുരന്തിന്റെ പൂർണ്ണ ചിത്രം പുറം ലോകം അറിഞ്ഞ് തുടങ്ങിയിട്ടേയുള്ളൂ. വയനാടിൽ നിന്നും ദുരന്ത സൂചനകൾ എത്തിത്തുടങ്ങിയത് മുതൽ കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും ദുരന്തബാധിതർക്ക് സഹായമെത്തിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ് 2 കോടി രൂപയുടെ സഹായവുമായാണ് കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും വയനാടിന് സാന്ത്വനസ്പർശമേകുന്നത്. ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം, പുതിയ വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ശുചീകരണ സാമഗ്രികൾ തുടങ്ങി അവശ്യ വസ്തുക്കളുടെ ഒരു വലിയ ശേഖരവുമായ് കല്യാൺ സിൽക്സിന്റെയും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെയും ട്രക്ക് ദുരന്തഭൂമിയിലെത്തും. ഇതിന് പുറമെ വരും ദിവസങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങളിലും കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും സജീവമായ് രംഗത്തുണ്ടാകും.
“ദുരന്തങ്ങൾ കേരളത്തിന് ആഘാതം ഏൽപ്പിക്കുമ്പോൾ സാന്ത്വനമേകാൻ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും എന്നും മുൻപിലുണ്ടാകും. കേരളത്തെ പിടിച്ചുലച്ച പ്രളയങ്ങളുടെ കാലത്ത് മലയാളി ഈ സാന്ത്വന സ്പർശം അനുഭവിച്ചറിഞ്ഞതാണ്. വയനാട് ദുരന്തം ഞങ്ങളിലേൽപ്പിച്ച മുറിവ് ചെറുതല്ല. വേദനയുടെ ഈ വേളയിൽ ദുരന്തബാധിതർക്കൊപ്പം നിൽക്കുക എന്നുള്ളത് ഞങ്ങളുടെ ഏറ്റവും വലിയ കടമയാണ്. അതുകൊണ്ട് തന്നെയാണ് കാലതാമസം തെല്ലുമില്ലാതെ സഹായഹസ്തവുമായ് കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും മുന്നിട്ടിറങ്ങിയിരിക്കുന്നത്”, കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
വയനാടിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വരും ദിവസങ്ങളിൽ ദുരന്തബാധിതരുടെ മുറിവുണക്കുവാൻ മനുഷ്യസഹജമായതെല്ലാം ചെയ്യുമെന്നും ശ്രീ പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.