തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഓർഡിനറി സർവീസുകളില്‍ മാത്രമായി നടപ്പാക്കാൻ തീരുമാനം.
യുഡിഎഫ് സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ആദ്യഘട്ടത്തില്‍ ഓർഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര അനുവദിക്കുകയും, പിന്നീട് പദ്ധതിയുടെ ഫലപ്രാപ്തിയും യാത്രാ രീതികളും വിലയിരുത്തിയ ശേഷം മറ്റ് സർവീസുകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുകയുമാണ് തീരുമാനം.
ഫാസ്റ്റ് പാസഞ്ചർ ഉള്‍പ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലും ദീർഘദൂര സർവീസുകളിലും തുടക്കം മുതല്‍ പദ്ധതി നടപ്പാക്കുന്നത് വരുമാന നഷ്ടത്തിനും പ്രവർത്തനപരമായ വെല്ലുവിളികള്‍ക്കും ഇടയാക്കുമെന്ന വിലയിരുത്തലാണ് കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതി മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓർഡിനറി ബസുകളില്‍ മാത്രം പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്.
