മുംബൈ: പേടിഎം പേയ്മന്റ് ബാങ്കിന്റെ (പിപിബിഎൽ) ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയ നടപടിയിൽ ഔദ്യോഗിക വിശദീകരണവുമായി കമ്പനി. ബാങ്കിന്റെ ലൈസൻസ് നഷ്ടമായെങ്കിലും ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പേടിഎം ആപ്പ് സേവനങ്ങൾ തടസമില്ലാതെ തുടരുമെന്ന് പേടിഎമ്മിന്റെ മാതൃകമ്പനിയായ 197 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് വ്യക്തമാക്കി.
പിപിബിഎൽ എന്ന ബാങ്കിങ് വിഭാഗവും പേടിഎം ആപ്പും തമ്മിൽ നേരിട്ട് പ്രവർത്തനപരമായ ബന്ധമില്ലെന്ന് കമ്പനി അറിയിച്ചു. അതിനാൽ പേടിഎം ആപ്പ് വഴിയുള്ള പണമിടപാടുകൾ മുടക്കമില്ലാതെ തുടരും. കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന പേടിഎം ക്യുആർ കോഡുകൾ, സൗണ്ട് ബോക്‌സ്, എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ തുടർന്നും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. സാധാരണ രീതിയിലുള്ള പേടിഎം ആപ്പ് സേവനങ്ങൾ ഉപയോഗിക്കുന്നവർ ഭയപ്പെടേണ്ടതില്ലെന്നും ആപ്പ് വഴിയുള്ള പണമിടപാടുകൾ സാധാരണ പോലെ തുടരുമെന്നുമാണ് കമ്പനി നൽകുന്ന വിശദീകരണം.
പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് നൽകിയിരുന്ന വാലറ്റ് സൗകര്യങ്ങൾ ഇനിമുതൽ ഉണ്ടാകില്ല. വാലറ്റിലേക്ക് പണം മാറ്റി സൂക്ഷിക്കുന്നതിനോ വാലറ്റ് വഴിയുള്ള ക്രയവിക്രയങ്ങൾക്കോ ഇനി അനുമതി ഉണ്ടായിരിക്കില്ല. നിയമവ്യവസ്ഥകൾ പാലിക്കുന്നതിലെ വീഴ്ചയും ഭരണപരമായ പരാജയങ്ങളും ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
