Breaking News

മുണ്ടത്തിക്കോട് അപകടം; കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി; ഇന്ന് കണ്ടെത്തിയത് തലയും കയ്യും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍

Spread the love

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടവുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയ പരിശോധനയില്‍ കൈയും തലയും നിരവധി ശരീരഭാഗങ്ങളും കണ്ടെടുത്തു.
ഇന്ന് അതിരാവിലെ മുതല്‍ പൊലീസിന്റെ സമഗ്രമായ പരിശോധനയായിരുന്നു മുണ്ടത്തിക്കോട് നടന്നത്. തെരുവുനായ്ക്കള്‍ ശരീരഭാഗങ്ങളുമായി ഓടുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.സംഭവസ്ഥലത്തെയും സമീപത്തെ പാടശേഖരത്തിലെയും തിരച്ചില്‍ പൂര്‍ത്തിയാക്കി തൊട്ടടുത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് കടന്നപ്പോഴാണ് കൈയും തലയും കണ്ടെത്തിയത്. മുഖം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ലഭിച്ച ശരീര ഭാഗങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തില്‍ അമിത അളവില്‍ വെടിമരുന്നുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അപകടത്തില്‍ കാണാതായ നാലുപേരുടെ കാര്യത്തില്‍ മാത്രമാണ് ഇനി അവ്യക്തത എന്നും മന്ത്രി പറഞ്ഞു.

സംഭവ സമയത്ത് മൊത്തം 38 പേരാണ് ഉണ്ടായിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ചുള്ള രേഖകള്‍ എല്ലാം നഷ്ടമായി. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ചെറിയ പരുക്കുകള്‍ ഉണ്ടായിരുന്നവരെ ഡിസ്ചാര്‍ജ് ചെയ്തു. അമിത അളവില്‍ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കും. വെടിക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ചര്‍ച്ച തുടങ്ങും. ഒളിമ്പിക്‌സില്‍ അടക്കം നടത്തുന്നതുപോലെ വര്‍ണ്ണാഭമായ രീതിയില്‍ നടത്തണം. വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വര്‍ണ്ണത്തിന് പ്രാധാന്യം നല്‍കണം. തൃശൂര്‍ പൂരത്തിന്റെ ഈ വര്‍ഷത്തെ വെടിക്കെട്ട് തന്നെ ഒഴിവാക്കിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

You cannot copy content of this page