Breaking News

ലോൺ ആപ്പ് ഭീഷണി; വിഷ്ണുവിന്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

Spread the love

കോഴിക്കോട് വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിന്റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ, മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ലോൺ ആപ്പ് മാഫിയാ സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.

ബാങ്കിൽ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നും പോയതെന്ന് വീട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ പതിമൂന്നിനാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. വഴിയിൽ വച്ച് സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ വിഷ്ണുവിന്റെ ഫോണിലേക്ക് കോൾ വന്നിരുന്നതായും അതിനുശേഷം വിഷ്ണു പരിഭ്രാന്തിയിലായിരുന്നതായും സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.

65000 രൂപ ലോണെടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ആയെന്നും ആണ് വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശത്തിലുള്ളത്. അമ്മയോട് വിഷമിക്കേണ്ട എന്നു പറയണമെന്നും പ്രശ്നമൊന്നുമില്ലെന്നുമാണ് വിഷ്ണു അയച്ച അവസാന സന്ദേശം. കാസർകോട് ബേക്കലിലാണ് വിഷ്ണുവിന്റെ അവസാന ടവർ ലൊക്കേഷനെന്ന് പോലീസ് അറിയിച്ചു. വിഷ്ണു ട്രെയിനിൽ യാത്ര ചെയ്തെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

You cannot copy content of this page