Breaking News

കനത്ത ചൂടിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശനം; കുട്ടികൾ എത്തണമെന്ന് നിർബന്ധമില്ലെന്ന് വിശദീകരണം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലും അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്. നിലവില്‍ കുട്ടികള്‍ അങ്കണവാടികളിൽ എത്തണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉളള കുട്ടികള്‍ക്ക് വീടുകളില്‍ തുടരാം എന്നുമാണ് വനിതാ ശിശു വികസന വകുപ്പിന്റെ വിശദീകരണം. അങ്കണവാടികൾ അടച്ചാല്‍ നിരവധി സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വരുമെന്നും കുട്ടികളുടെ പോഷകാഹാര വിതരണത്തിലും തടസങ്ങളുണ്ടാകുമെന്നും വനിതാ ശിശു വികസന വകുപ്പ് വ്യക്തമാക്കി. ഇക്കാരണങ്ങളാലാണ് അങ്കണവാടികൾ തുറന്നുപ്രവര്‍ത്തിക്കുന്നത് എന്നാണ് വിശദീകരണം. ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

രാവിലെ 10 മുതല്‍ മൂന്ന് വരെ അങ്കണവാടികൾക്ക് പുറത്തുളള പ്രവര്‍ത്തനങ്ങള്‍ പാടില്ല.
അങ്കണവാടിക്കുള്ളിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം.
തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുട്ടികള്‍ക്ക് നല്‍കണം.
കുട്ടികളുടെ ഭക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണം.
ഫാന്‍ സൗകര്യമില്ലാത്ത അങ്കണവാടികളിൽ അത് ലഭ്യമാക്കാനുളള നടപടി സ്വീകരിക്കണം.
കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ പാദരക്ഷ, കുട, തൊപ്പി മുതലായവ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കണം.
ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണം കുട്ടികള്‍ കാണിച്ചാല്‍ ഉടന്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം
എന്നിവയാണ് മാര്‍ഗനിര്‍ദേശങ്ങള്‍. താപനില ക്രമാതീതമായി വര്‍ധിച്ചുവന്നാല്‍ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു.

You cannot copy content of this page