Breaking News

‘യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തില്ല, ഒരിക്കലും ഹോര്‍മുസ് അടയ്ക്കില്ലെന്ന് ആര്‍ക്കും വാക്കുകൊടുത്തില്ല’; ട്രംപിന്റെ അവകാശവാദങ്ങള്‍ ഒന്നൊന്നായി തള്ളി ഇറാന്‍

Spread the love

അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് ഒടുവില്‍ ഇറാന്‍ വഴങ്ങിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍. ഒരു മണിക്കൂറില്‍ ട്രംപ് ഏഴ് അവകാശവാദങ്ങള്‍ നടത്തിയെങ്കിലും ഏഴ് അവകാശവാദവും തെറ്റാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് പറഞ്ഞു. നുണ പറഞ്ഞ് യുദ്ധം ജയിക്കാന്‍ അമേരിക്കയ്ക്കാവില്ലെന്നും ഗാലിബഫ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമൂഹമാധ്യമത്തിലല്ല തീരുമാനിക്കുന്നത്. അത് സാഹചര്യങ്ങള്‍ അനുസരിച്ചാണ്. അമേരിക്ക നാവിക ഉപരോധം നീക്കിയില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.കടലിടുക്കിലൂടെയുള്ള ഗതാഗതം നിര്‍ദ്ദിഷ്ട റൂട്ടിലൂടെ ആയിരിക്കുമെന്നും ഇറാന്റെ അനുമതിയോടെ മാത്രമായിരിക്കുമെന്നും ഗാലിബഫ് അറിയിച്ചു.ഇറാനുമായി കരാറിലേര്‍പ്പെട്ടാല്‍ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപിന്റെ പ്രസ്താവനയും ഇറാന്‍ നിഷേധിച്ചു.ആണവോര്‍ജ ആവശ്യത്തിനായി യുറേനിയം തുടര്‍ന്നും ഉപയോഗിക്കുമെന്നാണ് നിലപാടെന്ന് ഇറാന്‍ അറിയിച്ചു. യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ല. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുമെന്ന ട്രംപിന്റെ അവകാശവാദം തെറ്റെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. ഹിസ്ബുല്ലയുടെ നിശ്ചയദാര്‍ഢ്യവും പ്രതിരോധ അച്ചുതണ്ടിന്റെ കെട്ടുറപ്പുമാണ് ഇസ്രയേല്‍-ലെബനോന്‍ വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്നും ഇറാന്‍ പ്രസ്താവിച്ചു.

അതേസമയം ഇറാന്‍-അമേരിക്ക രണ്ടാം ഘട്ട ചര്‍ച്ച തിങ്കളാഴ്ച ഇസ്ലാമാബാദില്‍ നടക്കും. ഇരു രാജ്യങ്ങളും കരാറിന് അടുത്തെത്തിയെന്ന് ട്രംപ് അറിയിച്ചു. ഇനിയൊരിക്കലും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയെന്നാണ് ട്രംപിന്റെ അവകാശവാദം. ഹോര്‍മുസ് തുറക്കാനുള്ള ഇറാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇറാനുമായുള്ള കരാറും ചര്‍ച്ചകളും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതുവരെ ഹോര്‍മുസ് കടലിടുക്കിലെ യുഎസ് സൈനിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. എന്നിരുന്നാലും കരാര്‍ അംഗീകരിക്കാനുള്ള തടസങ്ങള്‍ എല്ലാം നീങ്ങിയതിനാല്‍ വളരെയെളുപ്പത്തില്‍ ഉപരോധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

You cannot copy content of this page