ചെന്നൈ∙ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ടിവികെ (തമിഴക വെട്രി കഴകം). സ്ത്രീക്ഷേമത്തിനും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമാണ് പത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നത്. കുടുംബനാഥകളായ 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്നാണ് മുഖ്യ വാഗ്ദാനം. ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓരോ കുടുംബത്തിനും വർഷത്തിൽ ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും, പിന്നാക്ക വിഭാഗങ്ങളിലെ യുവതികൾക്ക് വിവാഹ സഹായമായി ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുമെന്നും വാഗ്ദാനമുണ്ട്.
സ്ത്രീകൾ നടത്തുന്ന സ്വയം സഹായ സംഘം യൂണിറ്റുകൾക്ക് 5 ലക്ഷം രൂപവരെ പലിശരഹിത വായ്പ, വിദ്യാർഥികൾ സ്‌കൂളിൽനിന്ന് കൊഴിഞ്ഞുപോകാതിരിക്കാൻ കുട്ടികളുടെ അമ്മമാർക്ക് പ്രതിവർഷം 15,000 രൂപ ധനസഹായം, ഉന്നത പഠനത്തിനായി 20 ലക്ഷം രൂപവരെ പലിശരഹിത വിദ്യാഭ്യാസ വായ്പ, ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ അത്യാധുനിക സൗകര്യങ്ങളുള്ള സൗജന്യ റെസിഡൻഷ്യൽ സ്‌കൂളുകൾ, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന വൻകിട ആരോഗ്യ പദ്ധതി, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,500 രൂപയും സ്‌റ്റൈപ്പൻഡ്, 5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങൾ. ലഹരിമുക്ത തമിഴ്നാട് എന്ന ലക്ഷ്യത്തോടെ ലഹരിക്കടത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് ടിവികെ അധ്യക്ഷനും നടനുമായ വിജയ് വ്യക്തമാക്കി.
