തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (എടവപ്പാതി) രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 92 ശതമാനമേ ലഭിക്കാൻ സാധ്യതയുള്ളൂ.
ജൂൺമുതൽ സെപ്റ്റംബർവരെയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം. ജൂൺ-ജൂലായിൽത്തന്നെ എൽനിനോ പ്രതിഭാസം രൂപപ്പെടാം. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും.
ഇന്ത്യയിലെ കാലവർഷത്തെ ഇത് ബാധിക്കും. കേരളത്തിലെ മഴയെയും താപനിലയെയും എൽനിനോ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു.
എടവപ്പാതിയുടെ രണ്ടാം പകുതിയിൽ മഴ കുറവാകാനാണ് സാധ്യത. കേരളത്തിൽ ഇത്തവണ വേനൽമഴയിലും കുറവുണ്ട് -നീത പറഞ്ഞു.
ഏതാനും ദിവസങ്ങളിൽ പെയ്‌തൊഴിയാതെ സീസൺ മുഴുവൻ വികേന്ദ്രീകൃതമായ രീതിയിൽ മഴലഭിച്ചാൽ കേരളത്തിന് ആശ്വാസമാകും.
കാലവർഷം എന്നുമുതൽ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടില്ല. മേയ് ആദ്യമായിരിക്കും ഈ പ്രവചനം. കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ തോതിലായിരിക്കുമെന്നാണ് സ്‌കെമെറ്റ് എന്ന സ്വകാര്യ ഏജൻസി പ്രവചിച്ചത്.
കേരളത്തിൽ ഉഷ്ണതരംഗം ഉണ്ടായത് 2016-ലും 2024-ലും ആയിരുന്നു. ഇവ രണ്ടും എൽനിനോ വർഷങ്ങളായിരുന്നു.
ചൂടിന്റെ പേരിൽ വ്യാജൻ
തിരുവനന്തപുരം: വേനലിൽ അനാവശ്യ ആശങ്കയുണ്ടാക്കാൻ വ്യാജസന്ദേശങ്ങളും. ഏപ്രിൽ 29 മുതൽ മേയ് 12 വരെ താപനില 47 മുതൽ 55 ഡിഗ്രിവരെയാവും, മൊബൈൽഫോണുകൾ പൊട്ടിത്തെറിക്കും, വാഹനങ്ങൾ കത്തും എന്നൊക്കെയാണ് സാമൂഹികമാധ്യമങ്ങളിൽ പരക്കുന്ന സന്ദേശം. ഇത്തരം വ്യാജസന്ദേശങ്ങൾക്കെതിരേ ജാഗ്രതവേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനൽകി. വ്യാജമുന്നറിയിപ്പ് പ്രചരിപ്പിക്കുന്നത് ഒരുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
സിവിൽ ഡിഫൻസ് വകുപ്പിന്റേത് എന്നുപറഞ്ഞാണ് പ്രചാരണം. എന്നാൽ, കേരളത്തിൽ സിവിൽ ഡിഫൻസ് വകുപ്പ് എന്നൊരു വകുപ്പില്ല. കാലാവസ്ഥാവകുപ്പും ദുരന്തനിവാരണ അതോറിറ്റിയുമാണ് മുന്നറിയിപ്പുകൾ നൽകുന്നത്. രണ്ട് ഏജൻസികളും ചൂട് 47-55 ഡിഗ്രിയാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടില്ല.
