ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും; സംസ്കാരം 1.30ന്

Spread the love

ബെംഗളൂരു: കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. 1 മണി വരെ പൊതുദർശനം ഉണ്ടാകുമെന്നാണ് വിവരം. സംസ്കാര ചടങ്ങുകൾ 1.30 ഓടെ ആരംഭിക്കും. ശ്രീനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇന്നലെ ചിക്കമഗളൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. ഏപ്രില്‍ ഏഴിന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്.ശ്രീനന്ദയ്ക്കായി പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് നടത്തിയിരുന്നു. ഇന്നലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 1500 അടി താഴ്ചയുള്ള മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്‌വാരത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. മരത്തിന് മുകളില്‍ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ശ്രീനന്ദയുടെ മരണത്തില്‍ കുടുംബം ആദ്യം തന്നെ ദുരൂഹത ആരോപിച്ചിരുന്നു. കുട്ടിയെ കാണാതായ പ്രദേശത്ത് നിന്നല്ല മൃതദേഹം കിട്ടിയതെന്നാണ് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍ ശശി കുമാര്‍ പറഞ്ഞത്. ആ സ്ഥലത്ത് രണ്ട് മൂന്ന് തവണ തിരച്ചില്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.’കുട്ടിയെ കണ്ടെത്തിയ പ്രദേശത്ത് രണ്ട് മൂന്ന് തവണ തിരച്ചില്‍ നടത്തിയിരുന്നു. ഈ പറയുന്ന മേഖലയില്‍ ഞങ്ങള്‍ നേരിട്ട് തിരച്ചില്‍ നടത്തിയതാണ്. 300, 400 അടി വരെ ഞങ്ങള്‍ ഇറങ്ങി പരിശോധിച്ചതാണ്. ആ പ്രദേശത്ത് വെച്ചല്ല കുട്ടിയെ കാണാതായത്. 150 മീറ്റര്‍ അപ്പുറത്ത് മറ്റൊരു മലയുടെ ചെരിവില്‍ വെച്ചാണ് കാണാതായത്. ഡോഗ് സ്‌ക്വാഡ് വന്നപ്പോഴും ഈ പ്രദേശത്തിന് നേരെ ഓപ്പസിറ്റായിട്ടാണ് പൊലീസ് നായ ഓടിയത്. കടയുടെ അടുത്ത് വരെ നായ മണം പിടിച്ച് വന്നിട്ടുണ്ട്’, എന്നാണ് ശശി കുമാര്‍ പറഞ്ഞത്.

കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് അറിച്ചത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ട നടപടി ക്രമങ്ങൾ ബന്ധുക്കളുടെയും കേരള പൊലീസിന്റെയും സാന്നിധ്യത്തിലാണ് നടത്തിയത്. മരണത്തിൻ്റെ ദുരൂഹത കണക്കിലെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

You cannot copy content of this page