Breaking News

ഭയപ്പാടില്‍ ചിലര്‍ ശോഭാ സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യുന്നു, ദൈവമുണ്ട് സത്യം പുറത്തുവരും: സുരേഷ് ഗോപി

Spread the love

പാലക്കാട് ശോഭാ സുരേന്ദ്രനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചില ആളുകള്‍ ഭീഷണിയാണെന്ന് കാണുമ്പോള്‍ എതിരാളികള്‍ അയാളെ ലിസ്റ്റിട്ട് വയ്ക്കും എന്നിട്ട് അവരെ വ്യക്തികളെ ഹത്യ ചെയ്ത് ഇല്ലാതാക്കും. അതാണ് പാലക്കാട് കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. നാളെ ശോഭയെ മര്യാദയ്ക്ക് എംഎല്‍എയായി ഇരിക്കാന്‍ സമ്മതിക്കരുത്. അന്ന് കോടതിയില്‍ പോകാന്‍ ഇപ്പോഴേ ഒരു തുണ്ട് എഴുതിവയ്ക്കുകയാണ്. എതിരാളികളുടെ ഈ ചെപ്പടിവിദ്യയും പൊറാട്ട് നാടകവുമൊന്നും ഏശാന്‍ പോകുന്നില്ല. ജനങ്ങള്‍ അവരുടെ വിധി നിശ്ചയിച്ച് കഴിഞ്ഞെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി ഈ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ഒരു ഡിസൈഡിങ് ഫാക്ടറാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ ഇന്ന് അനുവദിച്ചാല്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും അവര്‍ നേരിട്ട ദ്രോഹത്തെ ചോദ്യം ചെയ്യാന്‍ ആളുണ്ടാകും. എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ സര്‍പ്രൈസുകള്‍ ഉണ്ടാകും. ആരെങ്കിലും ജയിച്ചുകഴിഞ്ഞാല്‍ അവരെ അപഹസിക്കുന്ന ന്യായങ്ങളുമായി വരരുത്. ജനങ്ങളുടെ തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ നിരവധി പ്രമുഖര്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി. പല ബൂത്തുകളിലും വെളുപ്പിന് തന്നെ നീണ്ട ക്യൂ ദൃശ്യമായി. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വോട്ടുചെയ്ത ശേഷം പ്രതികരിച്ചു. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സര്‍വേകളില്‍ മാത്രമാണ് യുഡിഎഫ് പിന്നില്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. അത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You cannot copy content of this page