‘നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു’; ആരോപണവുമായി എല്‍ഡിഎഫ്

Spread the love

തിരുവനന്തപുരം നേമത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി എല്‍ഡിഎഫ്. മദ്യം ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ BJP ശ്രമിക്കുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനങ്ങുന്നില്ലെന്നും എല്‍ഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് ജയില്‍കുമാര്‍ കുറ്റപ്പെടുത്തി. ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസില്‍ നിന്ന് 336 ലിറ്റര്‍ മദ്യം പിടിച്ചെങ്കിലും, ആറ് ലിറ്റര്‍ എന്നാക്കി കേസ് അട്ടിമറിച്ചെന്നാണ് ആക്ഷേപം.

ഈ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപകമായി മദ്യവും പണവുമൊഴുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ തന്നെ ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ഓഫീസില്‍ നിന്ന് 336 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചത്. അത് പിന്നീട് മനസിലാക്കുന്നത്, ആറ് ലിറ്റര്‍ മാത്രം പിടിച്ചെടുത്തു എന്ന് പറഞ്ഞ് കേസെടുത്തു എന്നാണ്. വ്യാപകമായ രീതിയില്‍ പണവും മദ്യവും ഉപയോഗിച്ച് ഈ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി ബിജെപി സ്ഥാനാര്‍ഥിയും ബിജെപിയുടെ സംവിധാനവും ഇടപെടുകയാണ് – അദ്ദേഹം പറഞ്ഞു.

ഇന്നു രാവിലെ പരശുരാമ ക്ഷേത്രത്തില്‍ ബലിയിട്ട് തിരിച്ചു വന്നവരോട് വര്‍ഗീയത പറഞ്ഞു ബിജെപി വോട്ട് ചോദിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതൊക്കെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നതാണെന്നും എല്‍ഡിഎഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ജയില്‍കുമാര്‍ പറഞ്ഞു.

You cannot copy content of this page