Breaking News

പാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കും

Spread the love

ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇൻഡക്ഷൻ സ്റ്റൗ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പാചക വാതക(എൽപിജി) ദൗർലഭ്യം പരിഹരിക്കുന്നതിനാണ് നടപടി. ഇതിനായി പലിശ രഹിത വായ്പ നൽകിയേക്കും.

ലോകത്തെ തന്നെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിവർഷം ആവശ്യംവരുന്ന 3.3 കോടി ടണ്ണിൽ 65 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതിൽതന്നെ 90 ശതമാനവും വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ്.

ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയവയുടെ സഹകരണത്തോടെ ഇതിനായി പലിശ രഹിത വായ്പ അനുവദിച്ചേക്കും. പലിശ സബ്‌സിഡിയായി നൽകാൻ ഈ സ്ഥാപനങ്ങളുടെ സഹായം തേടാനാണ് ശ്രമം. അതോടൊപ്പം ബാങ്കുകളുമായി സഹകരിച്ച് വായ്പാ പദ്ധതി നടപ്പാക്കാനും നീക്കമുണ്ട്.

പൊതുമേഖല സ്ഥാപനങ്ങൾ ചേർന്നുള്ള ഊർജ കാര്യക്ഷമതാ പദ്ധതി(EESL) പദ്ധതി വിപുലമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഈ പദ്ധതിക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകില്ലെന്ന് ലോക ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഉത്തർപ്രദേശിലെ ക്ലീൻ എയർ മാനേജ്‌മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നുമുണ്ട്. എൻഇസിപി(നാഷണൽ എഫിഷ്യന്റ് കുക്കിങ് പ്രോഗ്രാം) പുനഃക്രമീകരിക്കാനും വിപുലീകരിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന അടുപ്പുകളുടെ വിതരണത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്.
വെല്ലുവിളികൾ

ഇൻഡക്ഷൻ അടുപ്പിലേക്ക് മാറുന്നതിന് ആഭ്യന്തര ഉത്പാദന മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇൻഡക്ഷൻ സ്റ്റൗവുകളുടെ പ്രധാന ഭാഗങ്ങളായ ഗ്ലാസ്, കോയിൽ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (PCB), ഡിസി ഫാൻ എന്നിവ പ്രധാനമായും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ഭാഗങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന് വ്യവസായ മേഖല ആവശ്യപ്പെടുന്നു.

ഇറക്കുമതി കുറയ്ക്കാനും ഊർജ ആവശ്യം നിറവേറ്റാനും ഇലക്ട്രിക് കുക്കിംഗിലേക്കുള്ള മാറ്റം സഹായിക്കും. വായ്പാ സൗകര്യങ്ങൾ, ആഭ്യന്തര ഉത്പാദനത്തിനുള്ള ആനുകൂല്യം, സൗരോർജ പദ്ധതികളുമായുള്ള സംയോജനം എന്നിവയിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ.

You cannot copy content of this page