കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ തുടരുന്നുണ്ട്. BJP യുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്, BJP ദേശിയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും തിരുവനന്തപുരത്ത് ഉണ്ട്. അവസാന മണിക്കൂറിൽ ഡി കെ ശിവകുമാറിനെ ഇറക്കി കളം പിടിക്കാനാണ് കോൺഗ്രസ് ശ്രമം. വട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനായി ഡി കെ ശിവകുമാർ റോഡ് ഷോയിൽ പങ്കെടുക്കും.
അതേസമയം, ഡീൽ വിവാദങ്ങളിൽ ആരംഭിച്ച പ്രചാരണങ്ങൾ പിന്നീട് സംവാദ വെല്ലുവിളികലൂടെ കടന്ന് കോൺഗ്രസ് പിരിച്ച വയനാട് ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിലൂടെ കണ്ണൂരിലെ വ്യാജ ആധാർ കാർഡുകളുടെ നിർമ്മാണ ആരോപണത്തിൽ എത്തി നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യതയിലാണ്. ശേഷിക്കുന്ന മണിക്കൂറുകളും, ഒപ്പം കലാശക്കൊട്ടിന്റെ അവസാന നിമിഷങ്ങൾ വരെ സ്ഥാനാർഥികൾ കാടിളക്കിയുള്ള പ്രചാരണങ്ങൾക്ക് വിനിയോഗിക്കുമെന്ന് ഉറപ്പാണ്.
