Breaking News

വിവാദശേഷം ആദ്യമായി പൊതുവേദിയിലെത്തി വീണാ ജോർജ്; ‘ആരോഗ്യം ആനന്ദം’ സെമിനാർ ഉദ്ഘാടനം ചെയ്തു

Spread the love

പത്തനംതിട്ട: കണ്ണൂരിലെ കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വിവാദശേഷം ആദ്യമായി പൊതുവേദിയിലെത്തി. പത്തനംതിട്ടയില്‍ നടന്ന ആരോഗ്യവകുപ്പിന്റെ പരിപാടിയായ ‘ആരോഗ്യം ആനന്ദം’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്താകെ 438 കോടി രൂപയുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കുമെന്നും ഉദ്ഘാടനത്തിലൂടെ സത്യത്തിന്റെ പ്രതിരോധം തീര്‍ക്കുകയാണ് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

അതേസമയം, തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഉദ്ഘാടന വേദിക്ക് മുന്നില്‍ ആരോഗ്യമന്ത്രിക്ക് എതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. നിര്‍മാണം പൂര്‍ത്തിയാകാതെയും മതിയായ ഡോക്ടര്‍മാരെ നിയമിക്കാതെയും ആശുപത്രി ഉദ്ഘാടനം നടത്താനൊരുങ്ങുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം. പ്രകടനവുമായി എത്തിയ നേതാക്കള്‍ കരിങ്കൊടി ഉയര്‍ത്തുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ കൂടി സ്ഥലത്ത് എത്തിയതോടെ പ്രതിഷേധം കയ്യാങ്കളിയിലേക്ക് വഴിമാറി. ഇന്ന് വൈകീട്ട് മൂന്ന് മണിക്കായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.

പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീണാ ജോര്‍ജ് നാല് ദിവസം പൂര്‍ണ വിശ്രമത്തിലായിരുന്നു. ഇതേതുടര്‍ന്ന് മാര്‍ച്ച് രണ്ട് വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവെച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു മന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. റെയില്‍വെ സ്റ്റേഷനിലൂടെ നടന്ന് നീങ്ങുകയായിരുന്ന മന്ത്രിക്ക് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുകയായിരുന്നു. മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു.

You cannot copy content of this page