ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മാര്‍ച്ച് 5, 6 തീയതികളിൽ നടത്താനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതിന് പിന്നാലെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍(സിബിഎസ്ഇ) പരീക്ഷകൾ മാറ്റിയത്. ബഹ്‌റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിയതെന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് അറിയിച്ചു.
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. തുടര്‍ന്നുള്ള പരീക്ഷകളുടെ കാര്യത്തില്‍ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാമെന്നും ഭരദ്വാജ് വ്യക്തമാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാര്‍ച്ച് രണ്ടിന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിരുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെയും ഇറാന്റെയും പരീക്ഷയാണ് മാറ്റിയത്.
